തൊഴിലുടമയുടെ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി നാടകം, ഒരു കോടി രൂപ ആവശ്യപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
ജുഹുവിൽ നിന്ന് മടങ്ങുകയായിരുന്ന കുട്ടികളെ, ഡ്രൈവറെ മർദ്ദിച്ചതിന് ശേഷം സംഘം കടത്തുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നത്.
മുംബൈ: തൊഴിലുടമയുടെ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയ ഡ്രൈവറെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ വിവാഹത്തിന് ഒരു കോടി രൂപ സമ്പാദിക്കാനാണ് ഇയാൾ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. മകളുടെ വിവാഹത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാൾ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
മക്കളെ തട്ടിക്കൊണ്ടുപോയെന്ന് കുട്ടികളുടെ പിതാവ് പൊലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. ജുഹുവിൽ നിന്ന് മടങ്ങുകയായിരുന്ന കുട്ടികളെ, ഡ്രൈവറെ മർദ്ദിച്ചതിന് ശേഷം സംഘം കടത്തുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നത്.
ബലം പ്രയോഗിച്ച് കാർ തുറന്ന് ഡ്രൈവറെ മർദ്ദിച്ചാണ് കുട്ടികളെ കൊണ്ടുപോയതെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് എത്തി ഒരു കുട്ടിയെ രക്ഷിക്കുകയും രണ്ടാമത്തെ കുട്ടി നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് ഫോൺ വിളി എത്തി.
സംശയം തോന്നിയ പൊലീസ് ഡ്രൈവറെ 18 മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ നാടകം പുറത്തെത്തിയത്. നാടകം കളിക്കുന്നതിനായി തന്റെ ദില്ലിയിലുള്ള ബന്ധുക്കളെയും ഇയാൾ വിളിച്ചുവരുത്തി. ലഭിക്കുന്ന പണത്തിന്റെ പകുത നൽകാമെന്നായിരുന്നു ഇവർക്ക് നൽകിയ വാഗ്ദാനം.