കൊല്ലത്ത് മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സുഹൃത്തിനെ വിളിച്ചിറക്കി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലം: കൊല്ലം ജില്ലയിലെ കുരിപ്പുഴയില്‍ മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ വീട്ടില്‍ വിളിച്ചിറക്കി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കുരീപ്പുഴ സ്വദേശി ജോസ് മാർഷലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജോസിന്‍റെ സുഹൃത്ത് പ്രശാന്ത് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നത്.
സുഹൃത്തുകളായ ജോസ് മാർഷലും പ്രശാന്തും വീടിന് സമീപത്തിരുന്ന് മദ്യപിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കം ഉണ്ടായി. വാക്കുതര്‍ക്കം കൈയ്യാംകളിയുടെ വക്കുവരെ എത്തി. തുടർന്ന് ജോസ് വീട്ടിലേക്ക് പോയി. വീട്ടിലെത്തി ആഹാരം കഴിക്കുന്നതിനിടയില്‍ പ്രശാന്ത് വന്ന് ജോസിനെ പുറത്തേക്ക് കൂട്ടികൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പുറത്തേക്ക് പോയി ഏറെനേരമായിട്ടും ജോസിനെ കാണാതെ വീടിന് പുറത്ത് എത്തിയ ബന്ധുക്കള്‍ കണ്ടെത് അബോധാവസ്ഥയില്‍ കിടക്കുന്ന ജോസിനെയാണ്. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചു. പ്രശാന്ത് പിന്നീട് അഞ്ചാലൂം മൂട് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. ഇരുവരും തമ്മില്‍ മുന്‍ വൈരാഗ്യങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദരും അടങ്ങിയ സംഘം സ്ഥത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു.