കുവൈത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം. ഇറാഖിൽ നിന്നാണ് ഡ്രോണുകൾ എത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അബുദാബി: കുവൈത്തിന്‍റെ വടക്കൻ അതിർത്തി പോസ്റ്റുകൾ ലക്ഷ്യമാക്കി നടന്ന ഭീകരാക്രമണത്തെ യുഎഇ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇറാഖിൽ നിന്ന് വിക്ഷേപിച്ച, സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് കുവൈത്ത് അതിർത്തിയിൽ ആക്രമണം നടന്നത്. സംഭവത്തിൽ അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
ഏപ്രിൽ 24 വെള്ളിയാഴ്ച പുലർച്ചെയാണ് കുവൈത്തിന്‍റെ വടക്കൻ അതിർത്തിയിലെ രണ്ട് സുരക്ഷാ പോസ്റ്റുകൾക്ക് നേരെ ആക്രമണമുണ്ടായത്. ഇറാഖിൽ നിന്നാണ് ഡ്രോണുകൾ എത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആക്രമണം കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മേഖലയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇത് വലിയ ഭീഷണിയാണെന്നും യുഎഇ വ്യക്തമാക്കി. കുവൈത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്തുമായുള്ള ഉറച്ച ഐക്യദാർഢ്യം രാജ്യം ആവർത്തിച്ചു. ആക്രമണത്തിൽ അതിർത്തി പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.


