കേസിൽ പ്രതിയായ അമ്മ റിമാന്‍ഡിലായിരുന്നു. ജയിലിൽ പോകാൻ കാരണം കുട്ടിയാണെന്ന് പറഞ്ഞായിരുന്നു അമ്മയുടെ മർദ്ദനം. 

കട്ടപ്പന: ഇടുക്കി ഉപ്പുതറയിൽ അമ്മയുടെ കാമുകന്റെ ക്രൂര മർദ്ദനത്തിനിരയായ കുട്ടിക്ക് വീണ്ടും മർദ്ദനം. അമ്മയില്‍ നിന്നുമാണ് കുട്ടിക്ക് ഇത്തവണ മർദ്ദനമേറ്റത്. കേസിൽ പ്രതിയായ അമ്മ റിമാന്‍ഡിലായിരുന്നു. ജയിലിൽ പോകാൻ കാരണം കുട്ടിയാണെന്ന് പറഞ്ഞായിരുന്നു അമ്മയുടെ മർദ്ദനം. ജാമ്യത്തിൽ ഇറങ്ങി വീട്ടിൽ എത്തിയ അമ്മ ക്രൂരമായി മർദിച്ചെന്നാണ് പരാതി. പരിക്കേറ്റ കുട്ടി ഉപ്പുതറ ആശുപത്രിയിൽ ചികിത്സയിലാണ്.

മെയ് 13 നാണ് കുട്ടിക്ക് അമ്മയുടെ കാമുകനില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ഇതേ തുടര്‍ന്ന് പത്തേക്കർ സ്വദേശി അനീഷിനെയും കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകൻ കുട്ടിയെ മർദിച്ചപ്പോൾ ഇവർ പ്രതികരിച്ചില്ലെന്ന് പരാതി ഉയർന്നിതിനെ തുടര്‍ന്നാണ് അമ്മയെ അറസ്റ്റ് ചെയ്തത്. അമ്മയുടെ രഹസ്യബന്ധം അച്ഛന്റെ വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് കുട്ടിയെ അമ്മയുടെ കാമുകൻ അനീഷ് ചൂരൽ കൊണ്ട് ക്രൂരമായി മർദിച്ചത്. 

കുട്ടിയുടെ വല്യമ്മയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തതും അനീഷിനെ അറസ്റ്റ് ചെയ്തത്. കുട്ടിയും സഹോദരിമാരും ഇപ്പോൾ വല്ല്യമ്മയുടെ സംരക്ഷണയിലാണ്. മര്‍ദ്ദനമേറ്റ കുട്ടിയുടെ അച്ഛൻ തളർവാതം വന്നു കിടപ്പിലായപ്പോൾ അമ്മ എട്ടും, അഞ്ചും, രണ്ടും വയസുള്ള പെൺകുട്ടികളെയും കൊണ്ട് അനീഷിനൊപ്പം താമസം തുടങ്ങുകയായിരുന്നു. മര്‍ദ്ദനം സഹിക്കാതെ വന്നപ്പോൾ കുട്ടി വല്യമ്മമാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.