അക്രമി പിന്നിൽ നിന്നെത്തി തള്ളി ഇടുകയായിരുന്നു. തറയിൽ വീണപ്പോൾ തോർത്തുകൊണ്ട് കൈ കെട്ടി. അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഭീഷണിപ്പെടുത്തിയശേഷം സ്വർണാഭരണങ്ങൾ ഊരി വാങ്ങുകയായിരുന്നു. 

കൊല്ലം: കൊല്ലം കടയ്ക്കലിൽ പട്ടാപ്പകൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട്, കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്നു. മോഷണം തടയാൻ ശ്രമിക്കുന്നതിനിടയിൽ പരിക്കേറ്റ അധ്യാപികയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ടയേഡ് അധ്യാപിക ഓമനയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കത്തി കാണിച്ചു ഭീഷണിപ്പെടുത്തി മോഷ്ടാവ് 5 പവൻ വരുന്ന സ്വർണാഭരണങ്ങളും 7000 രൂപയും മൊബൈൽ ഫോണും കവർന്നു. ഉച്ച കഴിഞ്ഞ് ഓമന കിടക്കാനായി മുറിയിൽ കയറിയപ്പോൾ കട്ടിലിനടിയിൽ ചെറിയ അനക്കം കേട്ടു. ഹാളിലേക്ക് ഇറങ്ങിയ ഓമനയെ അക്രമി പിന്നിൽ നിന്നെത്തി തള്ളി ഇടുകയായിരുന്നു. തറയിൽ വീണപ്പോൾ തോർത്തുകൊണ്ട് കൈ കെട്ടി. അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഭീഷണിപ്പെടുത്തിയശേഷം സ്വർണാഭരണങ്ങൾ ഊരി വാങ്ങുകയായിരുന്നു. 

ക്യാൻസർ രോഗ ചികിത്സയ്ക്ക് പണം വേണമെന്നും സ്വർണാഭരണങ്ങൾ തരണമെന്നുമാണ് അക്രമി ആവശ്യപ്പെട്ടത്. മോഷണത്തിന് ശേഷം കള്ളൻ വീടിൻറെ പിന്നിലെ വാതിൽ തുറന്ന് ഇറങ്ങിയോടി. തറയിൽ വീണു കിടന്ന ഓമനയെ രണ്ടു മണിക്കൂറിനു ശേഷമാണ് അയൽവാസി കാണുന്നത്. ഇവർ ബന്ധുക്കളെ വിവരം അറിയിച്ചു. വീഴ്ചയിൽ ഇടുപെല്ലിന്ന് പരിക്കേറ്റ ഓമനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാറിന്‍റെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തി.

'കേരളത്തിന് നാണക്കേടായ നടപടി'; ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് കെയുഡബ്ല്യുജെ

പട്ടാപ്പകൽ റിട്ടയേർഡ് അധ്യാപികയെ കെട്ടിയിട്ട് മോഷണം|Kollam | Kadakkal | Theft