ജനാധിപത്യ കേരളത്തിന് നാണക്കേടായ ഈ നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമപ്രവർത്തകർ നീങ്ങുമെന്നും  യൂണിയൻ അറിയിച്ചു. 

തിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് പത്രപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ. കേരളം എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് സംഘടന സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പ്രസ്താവനയിൽ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെ കെഎസ്‌യു നേതാവ്, ചാനലിലെ തത്സമയ റിപ്പോർട്ടിങ്ങിനിടയിൽ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജനാധിപത്യ കേരളത്തിന് നാണക്കേടായ ഈ നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമപ്രവർത്തകർ നീങ്ങുമെന്നും യൂണിയൻ അറിയിച്ചു. 

തട്ടിപ്പുകാരെ തുറുങ്കിലടയ്ക്കുന്നതിനു പകരം അത് വെളിച്ചത്തു കൊണ്ടുവരുന്നവരെ ഭരണകൂടം വേട്ടയാടുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് അഖില നന്ദകുമാറിനെതിരായ കേസെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും അറിയിച്ചു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ
സംസ്ഥാന പൊലീസ് കേസെടുത്തിരിക്കുന്നു. കേട്ടുകേള്‍വിയില്ലാത്ത ഈ നടപടി ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചിയിലെ ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദമാണ് വാര്‍ത്തയായത്. ആര്‍ഷോ നല്‍കിയ പരാതിയിലാണ് കൊച്ചി പൊലീസ് അഖിലയെ ഗൂഢാലോചനക്കേസില്‍ അഞ്ചാം പ്രതിയാക്കിയിരിക്കുന്നത്. വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചു വാങ്ങി പരിശോധിക്കാൻ ഒരു പോലീസുകാരനെയും അനുവദിക്കില്ല. ഒരു ചര്‍ച്ചയുടെ പേരില്‍ സിപിഎം നേതാവ് നല്‍കിയ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനെതിരെ കേസെടുത്തത് കേരളം മറന്നിട്ടില്ല. ഇത് അസഹിഷ്ണുതയുടെ തുടര്‍ച്ചയാണ്. മാധ്യമസ്വാതന്ത്ര്യം അനുവദിക്കുമെന്ന് നമ്മള്‍ കരുതുന്നൊരു ഭരണകൂടമാണ് തികഞ്ഞ ഏകാധിപത്യനിലപാട് സ്വീകരിക്കുന്നത്. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായ ഈ പകപോക്കലിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.

വ്യാജരേഖകൾ ചമച്ച് സർക്കാർ ജോലിയും ഡോക്ടറേറ്റും ബിരുദവുമെല്ലാം നേടാൻ തൻ്റെ പാർശ്വവർത്തികൾക്ക് പ്രോത്സാഹനം നൽകുന്ന ഒരാളായി പിണറായി വിജയൻ എന്ന മുഖ്യമന്ത്രി അധഃപതിക്കരുത്. ഡിജിപി അനിൽകാന്തിനെ ഏറാൻ മൂളിയാക്കി ഒപ്പം നിറുത്തി മാധ്യമ പ്രവർത്തകരെ വേട്ടയാടാമെന്ന് കരുതുന്ന പിണറായി വിജയനോട് രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാൻ ഒപ്പം നിൽക്കുന്നവർ തയ്യാറാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു.