Asianet News MalayalamAsianet News Malayalam

ടോൾ പ്ലാസ തകർത്ത് കടന്ന സ്പിരിറ്റ് വാഹനം പിടികൂടി, കേസില്ല, തെളിവില്ലെന്ന് എക്സൈസ്

പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിക്കേഡും തകര്‍ത്താണ് സ്പിരിറ്റ് കടത്ത് സംഘം രക്ഷപ്പെട്ടത്. 150 കിലോമീറ്റര്‍ പിന്തുടര്‍ന്നെങ്കിലും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനം പിടികൂടാനായിരുന്നില്ല. 

excise squad seized spirit lorry
Author
Palakkad, First Published May 6, 2020, 3:00 PM IST

പാലക്കാട്: എക്‌സൈസ് സംഘത്തെയും പൊലീസിനെയും വെട്ടിച്ച് പാലിയേക്കര ടോൾ പ്ലാസ തകർത്ത് കടന്ന സ്പിരിറ്റ് വാഹനം പിടികൂടി. എക്സൈസ് സംഘമാണ് സ്പിരിറ്റ് കടത്തിയ വാഹനം പിടികൂടിയത്. വാഹനം ഓടിച്ചിരുന്ന വിനോദിനെയും എക്സൈസ് കസ്റ്റഡിയിലെടുത്തു. അതേ സമയം വാഹനത്തിൽനിന്ന് സ്പിരിറ്റ് കണ്ടെത്താനായില്ല.   വാഹനത്തില്‍ പുകയില ഉൽപ്പന്നങ്ങളായിരുന്നുവെന്നും അതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നുമാണ് ഡ്രൈവര്‍ നല്‍കിയ മൊഴി. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഒൻപതിനായിരം പായ്ക്കറ്റ് പാൻമസാലയായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്ന് ഡ്രൈവര്‍ മൊഴി നല്‍കി. വാഹനത്തില്‍ മൂന്നു ലക്ഷത്തിലധികം രൂപ ഉണ്ടായിരുന്നുവെന്നുമാണ് ഡ്രൈവര്‍ പറയുന്നത്. വാഹനം പിടികൂടിയെങ്കിലും കേസെടുക്കാൻ തെളിവില്ലെന്നും ടോൾ പ്ളാസ തകർത്തതിന് പൊലീസിന് വേണമെങ്കിൽ കേസെടുക്കാമെന്നും എക്സൈസ് അറിയിച്ചു. 

എറണാകുളം അങ്കമാലിയില്‍ സ്പിരിറ്റുമായി എത്തിയ വാഹനം ദിവസങ്ങൾക്കു മുമ്പാണ് എക്‌സൈസ് സംഘത്തെയും പൊലീസിനെയും വെട്ടിച്ച് മംഗലം ഭാഗത്തേക്കാണ് കടന്നത്. പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിക്കേഡും തകര്‍ത്താണ് സ്പിരിറ്റ് കടത്ത് സംഘം രക്ഷപ്പെട്ടത്. 150 കിലോമീറ്റര്‍ പിന്തുടര്‍ന്നെങ്കിലും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനം പിടികൂടാനായിരുന്നില്ല. 

എറണാകുളം _തൃശ്ശൂർ അതിർത്തിയിൽ അങ്കമാലിക്ക് സമീപം പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. സ്വകാര്യ ഹോട്ടലിന്‍റെ പാര്‍ക്കിംഗ് ഏരിയയോട് ചേര്‍ന്ന് സ്പിരിറ്റുമായി വാഹനം കിടക്കുന്നത് എക്സൈസ് സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. എക്സൈസ് ഉദ്യോഗസ്‌ഥരെ കണ്ടതോടെ സ്പിരിറ്റ് കടത്ത് സംഘം വാഹനം മുന്നോട്ടെടുത്തു. തൃശ്ശൂര്‍ ഭാഗത്തേക്കായിരുന്നു പോയത്. ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും നിർത്തിയില്ല. ഇതിനിടെ പാലിയേക്കര ടോൾ പ്ലാസയുടെ ബാരിക്കേഡും ഇടിച്ചു തെറിപ്പിച്ചു. പട്ടിക്കാട് എട്ടംഗ പൊലീസ് സംഘം വാഹനം പിടികൂടാൻ ശ്രമിച്ചെങ്കിലും നിര്‍ത്താതെ കടന്നു. പാലക്കാട് എത്തുന്നതിന് മുൻപ് വാഹനം തിരിച്ച്  മംഗലം ഡാമിലേക്കുള്ള വഴിയെ പോയി. ഇത്രയും നേരം എക്സൈസ് സംഘം സ്പിരിറ്റ് ലോറിയെ പിന്തുടര്‍ന്നെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. 

 

Follow Us:
Download App:
  • android
  • ios