ലഹരി മരുന്ന് സംബന്ധിച്ച വിവരം ലഭിച്ചത് ഇന്‍റര്‍നെറ്റ് കോളില്‍ നിന്നായിരുന്നുവെന്ന് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പക്ടറായിരുന്ന സതീശന്‍ മൊഴി നല്‍കി.
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ ബാഗില്‍ വ്യാജ ലഹരിമരുന്ന് വച്ചതെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലെന്ന് അന്വേഷണ സംഘം. ലഹരി മരുന്ന് സംബന്ധിച്ച വിവരം ലഭിച്ചത് ഇന്‍റര്‍നെറ്റ് കോളില്‍ നിന്നായിരുന്നുവെന്ന് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പക്ടറായിരുന്ന സതീശന്‍ മൊഴി നല്‍കി.
വ്യാജ മയക്കുമരുന്ന് കേസില്‍ 72 ദിവസം ജയിലിലടച്ചത് കൂടാതെ ഷീലാ സണ്ണിയ്ക്ക് നീതി നിഷേധിക്കാന്‍ എക്സൈസ് ക്രൈംബ്രാഞ്ചും ശ്രമിച്ചതിന്‍റെ വിവരങ്ങളാണ് പുറത്തുവരുന്നത്. മെയ് 12 ന് എല്‍എസ്ഡി പരിശോധനാ ഫലം വന്നിട്ടും ഇരയില്‍ നിന്ന് മറച്ചുവച്ചു. ഷീലയുടെ അഭിഭാഷകന് വെള്ളിയാഴ്ചയാണ് കോടതി വഴി പകര്‍പ്പ് ലഭിച്ചത്. അന്വേഷണ സംഘത്തിന് മുന്നില്‍ സംശയമുള്ള ബന്ധുവിന്‍റെ പേര് ഷീല വെളിപ്പെടുത്തിയിട്ടും ചോദ്യം ചെയ്യലുണ്ടായില്ല. ഇയാള്‍ ഒളിവിലെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ പറയുന്നത്. ഹാജരാകാന്‍ നോട്ടീസ് നല്‍കി കാത്തിരിക്കുകയാണ് എക്സൈസ് ക്രൈംബ്രാഞ്ച്.
ഇതിനിടെയാണ് ഷീലയുടെ വാഹനത്തിലും ബാഗിലും എല്‍എസ്ഡി ഉണ്ടെന്ന വിവരം കൈമാറിയത് ഇന്‍റര്‍നെറ്റ് കോളില്‍ നിന്നാണെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത്. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഓഫീസ് എക്സൈസ് ഇന്‍സ്പക്ടര്‍ സതീശനായിരുന്നു മൊഴി നല്‍കിയത്. ഈ നമ്പര്‍ വിശദ പരിശോധനയ്ക്ക് പൊലീസിന്‍റെ സൈബര്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. അതിനിടെ, കേസില്‍ നിന്നൊഴിവാക്കാന്‍ ഹൈക്കോടതിയില്‍ ഷീല നാളെ അപേക്ഷ സമര്‍പ്പിക്കും. കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥനെതിരെ മാനനഷ്ടക്കേസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
