കെഎസ്ഇബി ഉദ്യോഗസ്ഥൻ ചമഞ്ഞ് ക്യാമറാ മോഷണം; തട്ടിപ്പുവീരനെത്തിയത് മോഷ്ടിച്ച ബുള്ളറ്റിൽ
ട്രാൻസ്ഫോമറിന്‍റെ പടം എടുക്കാനെന്ന വ്യാജേന ഫോട്ടോഗ്രാഫറെ വിളിച്ചു വരുത്തിയാണ് തട്ടിപ്പ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം.
തിരുവല്ല: തിരുവല്ലയിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ചമഞ്ഞ് രണ്ടരലക്ഷം രൂപയുടെ ക്യാമറയുമായി മോഷ്ടാവ് കടന്നുകളഞ്ഞു. ട്രാൻസ്ഫോമറിന്‍റെ പടം എടുക്കാനെന്ന വ്യാജേന ഫോട്ടോഗ്രാഫറെ വിളിച്ചു വരുത്തിയാണ് തട്ടിപ്പ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം.
ട്രാൻസ്ഫോമറുകളുടെ ഫോട്ടോയെടുക്കാനെന്ന പേരിലാണ് തോട്ടപ്പുഴ സ്റ്റുഡിയോയിൽ മധ്യ വയസ്കനായ ആൾ എത്തിയത്. കരുനാഗപ്പള്ളി സ്വദേശി സുജിത്ത് എന്നാണ് പരിചയപ്പെടുത്തിയത്. കെഎസ്ഇബിയുടെ നീല ടാഗും ധരിച്ച് കറുത്ത ബുള്ളറ്റിൽ ഫോട്ടോഗ്രാഫറോടൊപ്പം കറങ്ങി ട്രാൻസ്ഫോമറുടെ ഫോട്ടോകളെടുത്തു. പരുമല തിക്കപ്പുഴയിൽ വെള്ളംകുടിക്കാനായി കടയിൽ കയറിയ ശേഷമാണ് ക്യാമറയുമായി കടന്നുകളഞ്ഞത്.
വിവിധ സ്ഥലങ്ങളിലെ സിസിടിവികളിൽ മോഷ്ടാവിന്‍റെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സ്റ്റുഡിയോ ഉടമ അനിൽ തോമസിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച ബുള്ളറ്റിൽ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാണ് മോഷ്ടാവ് തിരുവല്ലയിലെത്തിയത്. തിരുവനന്തപുരം, കായംകുളം മേഖലകളിലും സമാനമായ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.