ഡോക്ടർ കൃതികയുടെ മുഖത്തും കഴുത്തിലും കൈകളിലും പരിക്കുണ്ട്

ചെന്നൈ: വിവാഹാഭ്യർത്ഥന നിരസിച്ച വനിതാ ഡോക്ടറെ ആക്രമിച്ച് വിവാഹിതനായ സഹപ്രവർത്തകൻ. തമിഴ്നാട്ടിലാണ് സംഭവം. മർദനത്തിൽ പരിക്കേറ്റ 25കാരിയായ ഡോക്ടർ കൃതികയെ ഹൊസൂർ ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർ കൃതികയുടെ മുഖത്തും കഴുത്തിലും കൈകളിലും പരിക്കുണ്ട്. ഡോ. അൻപു സെൽവനെതിരെ അന്വേഷണം തുടങ്ങിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഇതിന് മുൻപ് നിരവധി തവണ ഡോക്ടർ വിവാഹാഭ്യർഥനയുമായി പിന്നാലെ വന്നിരുന്നുവെന്ന് കൃതിക പറഞ്ഞു. താത്പര്യമില്ലെന്ന് കടുപ്പിച്ച് പറഞ്ഞതോടെ കുറച്ചുകാലം ശല്യമുണ്ടായിരുന്നില്ല. പിന്നീട് ഇങ്ങനെ അക്രമാസക്തനാകുമെന്ന് കരുതിയില്ല. പത്താലപ്പള്ളി ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കണമെന്ന് വീണ്ടും നിർബന്ധിച്ചെന്ന് കൃതിക പറഞ്ഞു. നിരസിക്കുന്നതിന് കാരണം പറയണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തു. തിരിച്ച് ക്ലിനിക്കിലെത്തിയപ്പോൾ ഫോണും ആഭരണങ്ങളും ബലം പ്രയോഗിച്ച് അഴിച്ചെടുത്ത ശേഷം മർദിക്കുകയായിരുന്നുവെന്ന് കൃതിക പറഞ്ഞു.

ക്ലിനിക്കിലെ ജീവനക്കാരാണ് കൃതികയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. താൻ അനുഭവിച്ചതിന് നീതി കിട്ടണമെന്ന് കൃതിക ആവശ്യപ്പെട്ടു.