ഉത്സവത്തിനിടെ എസ്ഐയെയും പൊലീസുകാരനെയും മര്‍ദ്ദിച്ച കേസില്‍ അഞ്ച് പേര്‍ പൊലീസ് പിടിയില്‍
കനകക്കുന്ന് എസ്.ഐ. ശ്രീകാന്ത് എസ്.നായർ, സീനിയർ സി.പി.ഒ. കെ.സി.സതീഷ് എന്നിവർക്കാണ് ഉത്സവത്തിനിടെ മര്‍ദ്ദനമേറ്റത്.
ഹരിപ്പാട്: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ മര്‍ദ്ദിക്കുകയും ഇത് തടയാൻ ശ്രമിച്ച പൊലീസുകാരനെയും തല്ലിയ കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ വടക്കൻ കോയിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കെട്ടുകാഴ്ചക്കിടെയാണ് എസ്ഐക്ക് ക്രൂരമര്‍ദ്ദനം ഏറ്റത്. പുതിയവിള സ്വദേശികളായ ശംഭു എസ്.ദേവ് (25), ദീപു (21), ദീപക് (25), അനുരാജ് (23), അഖിൽ (21)എന്നിവരെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു. ശനിയാഴ്ച സന്ധ്യയോടെ പുതിയവിള വടക്കൻ കോയിക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ വേലഞ്ചിറ ജങ്ഷന് വടക്കുഭാഗത്തുവെച്ചാണ് സംഘർഷമുണ്ടായത്. കനകക്കുന്ന് എസ്.ഐ. ശ്രീകാന്ത് എസ്.നായർ, സീനിയർ സി.പി.ഒ. കെ.സി.സതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. എസ്.ഐ.യുടെ വലതു കൈയുടെ ഷോൾഡറിനാണ് പരിക്കേറ്റത്. കേസിൽ മൊത്തം 10-പ്രതികളാണുളളത്. മറ്റ് അഞ്ചു പേരെക്കൂടി ഇനി പിടികൂടാനുണ്ട്.