ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
മൃതദേഹങ്ങളിലുണ്ടായിരിക്കുന്ന മുറിവുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കൊലയ്ക്ക് ഉപയോഗിച്ചത് മൂർച്ചയേറിയ ആയുധങ്ങളും ദണ്ഡുകളുമാണെന്ന് അനുമാനിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിപൂരിലെ യൂസുഫ്‌പൂർ സേവായത്ത് ഗ്രാമത്തിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വിജയ് ശങ്കർ തിവാരി (65), മകൻ സോംദത്ത് തിവാരി (30), മരുമകൾ സോണി (28), പേരക്കുട്ടികളായ കൻഹ (7), കുഞ്ച് (5) എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. തിവാരി ജോലി ചെയ്തിരുന്നത് സൂറത്തിലായിരുന്നുവെന്നും കുടുംബത്തോടൊപ്പം പുതുവത്സരം ആഘോഷിക്കാനാണ് സ്വന്തം ഗ്രാമത്തിൽ എത്തിയതെന്നും പൊലീസ് വ്യക്തമാക്കി. മകൻ സോംദത്ത് തിവാരി ഓട്ടോഡ്രൈവറാണ്.
മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അയൽക്കാരാണ് പോലീസിനെ അറിയിച്ചത്. മൃതദേഹങ്ങളിലുണ്ടായിരിക്കുന്ന മുറിവുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കൊലയ്ക്ക് ഉപയോഗിച്ചത് മൂർച്ചയേറിയ ആയുധങ്ങളും ദണ്ഡുകളുമാണെന്ന് അനുമാനിക്കുന്നതായി പൊലീസ് വ്യക്തമാക്കി. സോംദത്തിന്റെ സഹോദരൻ സുധാകർ തിവാരി സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്ന് സോറൺ പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ കുമാർ സിംഗ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണകാരികൾ പിൻവാതിലിലൂടെ വീട്ടിനുള്ളിൽ പ്രവേശിച്ച് ഉറങ്ങിക്കിടക്കുമ്പോൾ കുടുംബാംഗങ്ങളെ ആക്രമിച്ചതായിരിക്കാമെന്ന് സീനിയർ പോലീസ് സൂപ്രണ്ട് സത്യാർത്ഥ് അനിരുദ്ധ് പങ്കജ് പറഞ്ഞു.