സ്കൂളിന്‍ പോകുന്നതിന് മുന്‍പ് യൂണിഫോമില്‍ മണ്ണ് പുരട്ടിയതിനായിരുന്നു ജനുവരി 17ന് തോമസിനെ ഗാരേജില്‍ പൂട്ടിയിട്ടത്. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയ ശേഷമായിരുന്നു അത്. വീടിന് പിന്‍വശത്തേക്ക് കൊണ്ടു പോയി ശരീരത്തില്‍ വെള്ളമൊഴിച്ച ശേഷം ഗാരേജില്‍ തള്ളുകയായിരുന്നു
ഓട്ടിസമുള്ള എട്ട് വയസുകാരന്‍ മകനെ തണുത്ത് വിറച്ച് മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ പിതാവായ പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരന്‍. ന്യൂ യോര്‍ക്ക് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മിഷേല്‍ വാല്‍വയെ ആണ് മകന്‍റെ മരണത്തില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയത്. മൂന്ന് വപര്‍ഷം മുന്‍പാണ് ഗാരേജില്‍ തണുത്ത് വിറച്ച നിലയില്‍ മിഷേലിന്‍റെ എട്ടുവയസുകാരന്‍ മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈപ്പോതെര്‍മിയ മൂലം ഹൃദയാഘാതമുണ്ടായാണ് എട്ടുവയസുകാരനായ തോമസ് മരിച്ചതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കിയത്.
ലോംഗ് ഐലന്‍ഡ് സ്വദേശിയാണ് മിഷേല്‍. മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകന്‍ സ്കൂളില്‍ നിന്ന് നിരവധി തവണ ചൈല്‍ഡ് ലൈന്‍ സഹായം തേടിയിരുന്നു. ശാരീരികമായും മാനസികമായും മിഷേല്‍ തോമസിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ജൂറി കണ്ടെത്തി. ആറ് ആഴ്ച നീണ്ട വിചാരണയ്ക്കൊടുവിലാണ് മിഷേല്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയത്. തേഡ് ഡിഗ്രി കൊലപാതക്കുറ്റമാണ് മിഷേലിനെതിരെ ചുമത്തിയിരിക്കുന്നത്. മുന്‍ കാമുകിയുമായുള്ള മെസേജുകളാണ് കേസില്‍ മിഷേലിനെതിരെയുള്ള സുപ്രധാന തെളിവുകളായത്.
മിഷേലും മുന്‍ കാമുകിയും ചേര്‍ന്ന് തോമസിനേയും സഹോദരനായ പത്ത് വയസുകാരനേയും മണിക്കൂറുകളോളം പൂട്ടിയിടാറുണ്ടായിരുന്നു. തണുത്ത് മരച്ച ഗാരേജിലും തോമസിനെ പൂട്ടിയിടാറുണ്ടായിരുന്നു. കുട്ടികളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടിട്ടുണ്ടെന്ന് തോമസിന്‍റെയും സഹോദരന്‍റെയും അധ്യാപികമാരും കോടതിയില്‍ മൊഴി നല്‍കി. തോമസും സഹോദരന്‍ ആന്റണിക്കും കൃത്യമായി ഭക്ഷണം നല്‍കാറുണ്ടായിരുന്നില്ലെന്നും പലപ്പോഴും പാഴായ ഭക്ഷണം നിലത്തുനിന്ന് കഴിക്കേണ്ട അവസ്ഥ കുട്ടികള്‍ക്ക് ഉണ്ടായിരുന്നവെന്നും ജൂറി കണ്ടെത്തി. സ്കൂളിന്‍ പോകുന്നതിന് മുന്‍പ് യൂണിഫോമില്‍ മണ്ണ് പുരട്ടിയതിനായിരുന്നു ജനുവരി 17ന് തോമസിനെ ഗാരേജില്‍ പൂട്ടിയിട്ടത്.
വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയ ശേഷമായിരുന്നു അത്. വീടിന് പിന്‍വശത്തേക്ക് കൊണ്ടു പോയി ശരീരത്തില്‍ വെള്ളമൊഴിച്ച ശേഷം ഗാരേജില്‍ തള്ളുകയായിരുന്നു. 19 ഡിഗ്രി അന്തരീക്ഷ താപനിലയുള്ള സമയത്തായിരുന്നു തോമസിനെ നഗ്നനാക്കി തണുത്ത് മരച്ച ഗാരേജില്‍ മിഷേല്‍ തള്ളിയത്. വിവരം കാമുകിയോട് പറയാനും ഇയാള്‍ മടിച്ചില്ല. ഹൃദയത്തില്‍ ചെന്നായയേപ്പോലെ പെരുമാറിയെന്നാണ് ജൂറി ഇയാളെ വിശേഷിപ്പിച്ചത്. വെള്ളിയാഴ്ചയാണ് കോടതി ഇയാളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
