ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങൾ വിൽക്കുന്നതിനിടെ നാല് പേർ അറസ്റ്റിൽ
സജിയുടെ കൈവശം ആനക്കൊമ്പുകളുണ്ടെന്ന് വിവരം കിട്ടിയതോടെ ആവശ്യക്കാരെന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങൾക്ക് എട്ട് ലക്ഷം രൂപ നൽകാമെന്നും പറഞ്ഞു
ഇടുക്കി: ഇടുക്കി വെള്ളയാംകുടിയിൽ ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങൾ വിൽക്കുന്നതിനിടെ നാല് പേർ അറസ്റ്റിൽ. ഇടുക്കി,പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാവാനുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഇടുക്കി കട്ടപ്പന സ്വദേശി സജി, ഉപ്പുതറ സ്വദേശി സ്കറിയ, തിരുവല്ല സ്വദേശികളായ പ്രശാന്ത്, സാബു എന്നിവരാണ് കുമളി-കാഞ്ചിയാർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
സജിയുടെ കൈവശം ആനക്കൊമ്പുകളുണ്ടെന്ന് വിവരം കിട്ടിയതോടെ ആവശ്യക്കാരെന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങൾക്ക് എട്ട് ലക്ഷം രൂപ നൽകാമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച് ആനക്കൊമ്പ് കൈമാറാൻ എത്തിയ മൂന്ന് പേരെ കയ്യോടെ വനം വകുപ്പ് കുടുക്കി.
സ്കറിയയിൽ നിന്നാണ് ഇവർക്ക് സാധനം കിട്ടിയതെന്ന് മനസിലാക്കിയതോടെ അയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിൽ ഇനിയും ആളുകളുണ്ടെന്നാണ് പ്രതികളിൽ നിന്ന് കിട്ടിയ മൊഴി. അവരെ ഉടനെ കസ്റ്റഡിയിലെടുക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.