കണിയാപുരത്തെ ഗുണ്ടാ ആക്രമണത്തില്‍ നാലു പേർ അറസ്റ്റിൽ. പായ്ച്ചിറ സ്വദേശികളായ വിഷ്ണു, നിധിന്‍, അജീഷ്, അനസ് എന്നിവരാണ് പിടയിലായത്

തിരുവനന്തപുരം: കണിയാപുരത്തെ ഗുണ്ടാ ആക്രമണത്തില്‍ നാലു പേർ അറസ്റ്റിൽ. പായ്ച്ചിറ സ്വദേശികളായ വിഷ്ണു, നിധിന്‍, അജീഷ്, അനസ് എന്നിവരാണ് പിടിയിലായത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.ഞാറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മദ്യപിച്ചെത്തിയ സംഘം കണിയാപുരത്ത് അക്രമം നടത്തിയത്.

പായ്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്.പരിക്കു പറ്റിയ യുവാക്കൾ പോലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലും പോയ സമയത്താണ് ഈ സംഘം വീടുകൾ തല്ലിപ്പൊളിച്ചത്.

അമ്പലവയലിലെ വയോധികന്റെ മരണം; കൂടുതല്‍ വിവരങ്ങള്‍ പറയാനാകാതെ പൊലീസ്

സുല്‍ത്താന്‍ബത്തേരി: അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പൊലീസ്. ആയിരംകൊല്ലി സ്വദേശിയായ എഴുപതുകാരന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങിയതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. മരിച്ചയാളും കീഴടങ്ങിയവരും ബന്ധുക്കളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. അമ്മയെ ഉപദ്രവിക്കുന്നത് തടയുന്നതിനിടെ കോടാലി കൊണ്ട് ആക്രമിച്ചെന്നാണ് 15-ഉം 17-ഉം വയസ്സുള്ള കുട്ടികള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് ഒദ്യോഗികമായി സ്ഥീരികരിക്കുന്നില്ല. 

ചാക്കില്‍ക്കെട്ടിയ മൃതദേഹം ഇവര്‍ താമസിച്ച വീടിന് സമീപമുള്ള പൊട്ടക്കിണറ്റിൽ കൊണ്ടിടുകയായിരുന്നു. വലതുകാല്‍ മുറിച്ച നിലയിലായിരുന്നു മൃതദേഹം. അമ്പലവയല്‍ ടൗണിനടുത്ത ആശുപത്രിക്കുന്ന് പരിസരത്ത് നിന്നാണ് കാല്‍ കണ്ടെത്തിയത്. 15 വര്‍ഷത്തോളമായി ആയിരം കൊല്ലിയില്‍ താമസിക്കുന്ന മുഹമ്മദും കുടുംബവും സമീപവാസികളുമായി നല്ല ബന്ധമായിരുന്നില്ലെന്നാണ് വിവരം. കല്‍പ്പറ്റ ഡിവൈഎസ്പി എംഡി സുനിലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.