തിരുവനന്തപുരം പാറ്റൂരില്‍ 4 യുവാക്കൾക്ക് വെട്ടേറ്റു, ആക്രമിച്ചത് ഗുണ്ടാനേതാവെന്ന് മൊഴി
നാല് പേരുടെയും പരിക്കുകകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു.
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക. ഇന്ന് പുലർച്ചെ പാറ്റൂരില്‍ വെച്ച് നാലംഗ സംഘത്തെ മറ്റൊരു ഗുണ്ടാസംഘം ആക്രമിച്ചു. മുട്ടട സ്വദേശി നിധിന്‍ സുഹൃത്തുക്കളായ ടിറ്റു, പ്രവീണ്‍, ആദിത്യ എന്നിവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ അക്രമികള്‍ സഞ്ചരിച്ച കാറിടിക്കുകയും പിന്നാലെ ഇവരെ ആക്രമിക്കുകയുമായിരുന്നു. രണ്ട് വാഹനങ്ങളിലായി എത്തിയ അക്രമിസംഘം വാഹനത്തിനുള്ളിൽ വെച്ച് തന്നെ ഇവരെ വെട്ടുകയായിരുന്നു. ഗുണ്ടാനേതാവ് ഓം പ്രകാശിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് വെട്ടേറ്റവര്‍ പേട്ട പൊലീസിന് നൽകിയ മൊഴി.
ഓം പ്രകാശും നിധിനും സുഹൃത്തുക്കളായിരുന്നു. അടുത്തിടെ ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായി പിരിഞ്ഞുവെന്ന് പൊലീസ് പറയുന്നു. ഓംപ്രകാശിന്‍റെ സുഹൃത്തായ ആരിഫിൻെറ വീട്ടിൽ ഇന്നലെ നിധിയും സംഘവും കയറി ഭീഷണിപ്പെടുത്തി. ഇതിന് മ്യൂസിയം പൊലീസ് കേസെടുക്കുകയും പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടത്തുകയും ചെയ്യുമ്പോഴാണ് നിധിനെയും സംഘത്തെയും വെട്ടിയത്. പ്രതികള്‍ക്ക് വേണ്ടി പേട്ട പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം ഇന്ന് പുലർച്ചെ വെട്ടേറ്റവർ മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന കേസിൽ പ്രതിയായതിനൽ അവരെയും അറസ്റ്റ് ചെയ്യും.