കുഴൽപ്പണം തട്ടിയെടുക്കാൻ തമ്പടിച്ച 13 അംഗ സംഘം പാലക്കാട് പിടിയില്‍
പിടിക്കപ്പെടാതിരിക്കാൻ വാഹനത്തിൽ സജ്ജമാക്കാൻ കരുതിയ മൂന്ന് വ്യത്യസ്ത നമ്പർ പ്ലേറ്റുകൾ, വാഹനങ്ങളുടെ പേരും മറ്റു വിവരങ്ങളും മറയ്ക്കുന്നതിനുള്ള സ്‌പ്രേ പെയ്ന്റ് എന്നിവയും പൊലീസ് പിടിച്ചെടുത്തു.
പാലക്കാട്: കുഴൽപ്പണം തട്ടിയെടുക്കാൻ പാലക്കാട് ചിറ്റൂരിൽ തമ്പടിച്ച 13 അംഗ സംഘം ചിറ്റൂർ പൊലീസിന്‍റെ പിടിയിലായി. ചിറ്റൂർ കമ്പിളിച്ചുങ്കത്തുവെച്ചാണ് തൃശ്ശൂർ, എറണാകുളം സ്വദേശികളായ 13 പേരെ ചിറ്റൂർ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് ഒരു ടെമ്പോ ട്രാവലറും രണ്ട് കാറുകളും ഒരു ബൈക്കും മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കുഴൽപ്പണം കൊണ്ടുവരുന്നവർക്ക് നേരെ പ്രയോഗിക്കാൻ കരുതിയ മുളക് സ്പ്രേയും പൊലീസ് കണ്ടെടുത്തു. പിടിക്കപ്പെടാതിരിക്കാൻ വാഹനത്തിൽ സജ്ജമാക്കാൻ കരുതിയ മൂന്ന് വ്യത്യസ്ത നമ്പർ പ്ലേറ്റുകൾ, വാഹനങ്ങളുടെ പേരും മറ്റു വിവരങ്ങളും മറയ്ക്കുന്നതിനുള്ള സ്‌പ്രേ പെയ്ന്റ് എന്നിവയും പൊലീസ് പിടിച്ചെടുത്തു. കുഴൽപ്പണം തട്ടുന്ന സംഘം കമ്പിളിച്ചുങ്കത്ത് തമ്പടിച്ചിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചിറ്റൂർ പൊലീസും ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
Also Read: കാസർകോട് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര, ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു
നവിമുംബൈയിൽ വൻ ലഹരി വേട്ട; 365 കോടി വിലവരുന്ന 72 കിലോ ഹെറോയിന്‍ പിടികൂടി
നവിമുംബൈയിൽ വൻ ലഹരി വേട്ട. അന്താരാഷ്ട്ര മാർക്കറ്റിൽ 365 കോടി വിലവരുന്ന 72 കിലോ ഹെറോയിനാണ് നവിമുംബൈ പൊലീസ് പിടികൂടിയത്. നവ്കർ ലോജിസ്റ്റിക്സ് എന്ന കമ്പനിയിൽ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറിലായിരുന്നു ലഹരിമരുന്ന്.
പഞ്ചാബ് പൊലീസിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തതുടർന്ന് നവിമുംബൈ പൊലീസ് പ്രത്യേക സംഘമാണ് റെയ്ഡ് നടത്തിയത്. നവ്ഷേവ തുറമുഖം വഴിയാണ് കണ്ടെയ്നർ എത്തിച്ചത്. മാർബിൾ നിറച്ചിരുന്ന കണ്ടെയ്നറിന്‍റെ ഇരുമ്പ് വാതിലിൽ പ്രത്യേക അറയിലാണ് ലഹരിമരുന്ന് ഉണ്ടായിരുന്നത്. വാതിൽ പൊളിച്ച് പരിശോധിച്ചപ്പോൾ 168 പായ്ക്കറ്റുകളിലായി ഹെറോയിൻ കണ്ടെത്തുകയായിരുന്നു.