കത്തിയുമായി ഓടിവന്ന് ചവിട്ടി വീഴ്ത്തി, നിലത്തുവീണിട്ടും ക്രൂര മർദനം; ബേക്കറിയുടമയ്ക്കുനേരെ ഗുണ്ടാ ആക്രമണം
എറണാകുളം ചേരാനെല്ലൂരിലെ ദിയ ബേക്കറിയുടമ ബഷീർ ആണ് ക്രൂര മര്‍ദനത്തിനിരയായത്
![Gangster attack on bakery owner in ernakulam Gangster attack on bakery owner in ernakulam](https://static-ai.asianetnews.com/images/01hhshxmc5bwp23653ycbjcnaw/ernakulam-attack--2-_363x203xt.jpg)
കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ വയോധികനുനേരെ ഗുണ്ടാ ആക്രമണം. ദിയ ബേക്കറി ഉടമ ബഷീറിനെയാണ് കാപ്പ കേസിൽ തൃശ്ശൂരിൽ നിന്ന് നാട് കടത്തിയ തൃപ്രയാർ ഹരീഷും സംഘവും ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികൾക്കെതിരെ ചേരാനെല്ലൂർ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണ് ചേരാനെല്ലൂരിലെ ദിയ ബേക്കറി ഉടമ ബഷീറിനെ ഗുണ്ടാ സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. ബഷീറിന്‍റെ മകനെ അന്വേഷിച്ചെത്തിയ സംഘം മകനെ കിട്ടാത്ത വിരോധത്തിൽ രക്ഷിതാവിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കാപ്പ ചുമത്തി നാട് കടത്തിയ തൃപ്രയാർ ഹരീഷ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചേരാനെല്ലൂരിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ബഷീറിന്‍റെ ബേക്കറിയിലെ ഹൽവ അരിയുന്ന കത്തി ഹരീഷ് എടുത്തുകൊണ്ടുപോകാൻ നോക്കിയിരുന്നു. ഇത് മകൻ ചോദ്യം ചെയ്തതോടെ വാക് തര്‍ക്കമുണ്ടായിരുന്നു. ഇത് കഴിഞ്ഞ് മടങ്ങിയ ഹരീഷ് വഴിയിൽവെച്ച് മറ്റൊരു സംഘവുമായും തർക്കമുണ്ടാകുകയും മർദ്ദനമേൽക്കുകയും ചെയ്തു. ഇതിന് പിന്നിൽ ബഷീറിന്‍റെ മകനാണെന്ന ധാരണയിലാണ് ആക്രമണം.
ഗുരുതരമായി പരിക്കേറ്റ ബഷീറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഹരീഷും സംഘവും ഒളിവിൽപോയി. പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. തൃശൂർ കാട്ടൂർ സ്റ്റേഷൻ പരിധിയിൽ 40 ലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് തൃപ്രയാർ ഹരീഷ്.