കവറില്‍ തേയില തരി പോലെ കണ്ടപ്പോൾ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസിലായതെന്ന് പോസ്റ്റ് മാസ്റ്റർ അജുലാൽ പറഞ്ഞു.

കൊല്ലം: കൊല്ലത്ത് തപാൽ വഴി എത്തിച്ച കഞ്ചാവ് പിടികൂടി. പോസ്റ്റ് ഓഫിസ് ജീവനക്കാർക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാഴ്സലായി എത്തിച്ച കഞ്ചാവ് കണ്ടെത്തിയത്. കൊല്ലം പട്ടത്താനത്തെ പോസ്റ്റ് ഓഫീസിലാണ് കഞ്ചാവ് പാഴ്സലായി എത്തിയത്. പാഴ്സലുകൾ തരംതിരിക്കുമ്പോഴാണ് ജീവനക്കാർക്ക് സംശയം തോന്നിയത്. പൊട്ടിയ നിലയിലായിരുന്നു കവർ. കവറില്‍ തേയില തരി പോലെ കണ്ടപ്പോൾ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസിലായതെന്ന് പോസ്റ്റ് മാസ്റ്റർ അജുലാൽ പറഞ്ഞു.

പൊതിയില്‍ കഞ്ചാണെന്ന് മനസിലായ ഉടൻതന്നെ പോസ്റ്റ്മാസ്റ്റര്‍ എക്സൈസ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പാഴ്സല്‍ പൊട്ടിച്ച് പരിശോധിച്ച് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. 220 ഗ്രാം തൂക്കമുള്ള കഞ്ചാവ് ഇൻഡോറിൽ നിന്നുമാണ് എത്തിയത്. പോസ്റ്റോഫീസ് വഴി ആദ്യമായിട്ടാണ് ഇങ്ങനെ കഞ്ചാവ് എത്തുന്നതെന്നും ഇതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും എക്സൈസ് അറിയിച്ചു.

പോസ്റ്റില്‍ വിലാസം തെറ്റിച്ചാണ് കൊടുത്തിരുന്നത്. എന്നാല്‍ കവറിന് പുറത്തുണ്ടായിരുന്ന മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ റിജി ജേക്കബ് എന്നയാളെ 
എക്സൈസ് റിജിയെ കസ്റ്റഡിയിലെടുത്തു. റിജിയെ ചോദ്യംചെയ്തതില്‍ മധ്യപ്രദേശിലെ ഇന്ദോറിലുള്ള സുഹൃത്ത് അയച്ചതാണെന്നും പിടിക്കപ്പെടാതിരിക്കാന്‍ മേല്‍വിലാസം തെറ്റായി രേഖപ്പെടുത്തി ഫോണ്‍ നമ്പര്‍ നകിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. നേരത്തേയും തപാല്‍ വഴി കഞ്ചാവ് പാഴ്സലായി റിജി ജേക്കബിന് ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.കൃഷ്ണകുമാര്‍ പറഞ്ഞു.

മുക്കത്ത് വൻ കഞ്ചാവ് വേട്ട; 14 കിലോ കഞ്ചാവുമായി 5 പേർ പിടിയിൽ, ഇന്നോവ കാറും കസ്റ്റഡിയില്‍

കോഴിക്കോട് : മുക്കത്തും പരിസര പ്രദേശങ്ങളിലും എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 14 കിലോ കഞ്ചാവുമായി അഞ്ച് പേർ പിടിയിലായി. മൂന്നു പേരെ മുക്കത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും രണ്ടുപേരെ കാരശ്ശേരിയിലെ വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്. മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ, ഷറഫുദ്ദീൻ കരുളായി, നസീർ പെരിന്തൽമണ്ണ എന്നിവരെയാണ് മുക്കത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് പിടികൂടിയത്. നോർത്ത് കാരശ്ശേരി സ്വദേശി മുഹമ്മദ്, ചങ്ങരംകുളം സ്വദേശി കുമാർ എന്നിവരെ നോർത്ത് കാരശ്ശേരിയിലെ വാടക വീട്ടിൽ വെച്ചുമാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.

എക്സൈസ് ഇൻറലിജൻസും എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും കുന്നമംഗലം റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിലെ കുന്നമംഗലം റേഞ്ച് ഇൻസ്പെക്ടർ മനോജ് പടിക്കത്ത്, മലപ്പുറം ഐ.ബി ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷെഫീഖ്, അസി.എക്സൈസ് ഇൻസ്പെക്ടർ ടി ഷിജു മോൻ,അഖിൽ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.