സ്വർണ്ണക്കടത്ത് കേസിൽ മുഖ്യകണ്ണിയായ അഭിഭാഷകന്റെ ഭാര്യ റിമാൻഡിൽ
വിനീത വിദേശത്തേക്ക് കറൻസിയും കടത്തി. 20 കിലോ സ്വർണം വിനീത ദുബായിൽ നിന്നും കടത്തിയെന്നാണ് ഡിആർഐയുടെ കണ്ടെത്തല്‍.
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വർണ കടത്തിന്റെ മുഖ്യകണ്ണി അഭിഭാഷകനായ ബിജു മനോഹരനെന്ന് ഡിആർഐ വിശദമാക്കി. സ്വർണക്കടത്തിന് സഹായിച്ച ബിജുവിന്റെ ഭാര്യ വിനീത രത്നകുമാരിയെ റിമാൻഡ് ചെയ്തു. രണ്ടു മാസത്തിനിടെ സംഘം സ്വർണം കടത്തിയത് എട്ടുതവണയാണെന്ന് ഡിആർഐ.
വിനീത വിദേശത്തേക്ക് കറൻസിയും കടത്തി. 20 കിലോ സ്വർണം വിനീത ദുബായിൽ നിന്നും കടത്തിയെന്നാണ് ഡിആർഐയുടെ കണ്ടെത്തല്‍. ബിജുവിന്റെ സഹായി വിഷ്ണുവിന് വേണ്ടിയും അന്വേഷണം തുടരുകയാണ്. തിരുമല സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർ സുനിൽകുമാർ(45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീന ഷാജി(42)എന്നിവരാണ് 25 കിലോ സ്വർണ്ണവുമായി കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് അഭിഭാഷകന്റെയും ഭാര്യയുടേയും പങ്ക് വെളിപ്പെടുന്നത്.
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിനു പിന്നിൽ വൻ സംഘമുണ്ടെന്നാണ് ഡിആര്‍ഐ അധികൃതര്‍ പറയുന്നത്. സ്വര്‍ണം കൊണ്ടുവന്നവര്‍ പിടിയിലായതോടെ സ്വര്‍ണം ഏറ്റുവാങ്ങാന്‍ വന്നവര്‍ രക്ഷപ്പെട്ടതായാണ് വിവരം.