അതിഥിതൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച് കവർച്ച നടത്തി: രണ്ട്പേർ പിടിയിൽ, ഒരാൾ നിരവധി ക്രിമിനൽ കേസിലെ പ്രതി
കൊണ്ടോട്ടി സ്വദേശി അബ്ദുൽഖാദർ(42),ബേപ്പൂർ പൂന്നാർ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുൽ എന്ന ഷാഹുൽ ഹമീദ് (33) എന്നിവരാണ് പൊലീസ് പിടിയിലായത്.
കോഴിക്കോട്: ബേപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് വെച്ച് കത്തികൊണ്ട് അതിഥിതൊഴിലാളിയുടെ കൈവിരൽ വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവർന്ന കേസിലെ രണ്ട് പ്രതികളെ സി.ഐ സിജിത്ത് വിയുടെ നേതൃത്വത്തിൽ ബേപ്പൂർ പൊലീസും അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്ദുൽഖാദർ(42),ബേപ്പൂർ പൂന്നാർ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുൽ എന്ന ഷാഹുൽ ഹമീദ് (33) എന്നിവരാണ് പൊലീസ് പിടിയിലായത്.
നിരവധി ക്രിമിനൽ കേസിലെ പ്രതിയായിട്ടുള്ള ഷാഹുൽ ഹമീദ് കഴിഞ്ഞ വർഷവും സമാനമായ കുറ്റകൃത്യം ചെയ്ത് ബേപ്പൂർ പൊലീസിൻ്റെ പിടിയിലായിരുന്നു. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും യുവാവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഷാഹുൽ ഈയിടെയാണ് ജയിൽ മോചിതനായത്. തുടർന്ന് മറ്റൊരാളെ കൂടെ കൂട്ടാളിയാക്കിയാണ് കവർച്ച നടത്തിയത്. ബേപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.തുടർന്ന് അബ്ദുൾ ഖാദറിനെ പിടികൂടുകയും ഇയാളോട് ചോദിച്ചതിൽ നിന്നും കൂട്ടുപ്രതി ഷാഹുലാണെന്ന് സമ്മതിക്കുകയും ചെയ്തു. ഷാഹുലിനായുള്ള അന്വേഷണം നടത്തിയെങ്കിലും മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. തുടർന്ന് കൊണ്ടോട്ടി പോലീസിൻ്റെ സഹായത്തോടെ കൊണ്ടോട്ടിയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അന്വേഷണ സംഘത്തിൽ ബേപ്പൂർ സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഷുഹൈബ്,എഎസ്ഐ മാരായ ലാലു,ദീപ്തി ലാൽ,സീനിയർ സിപിഒ മാരായ ജിതേഷ്,സജേഷ്,സി പി ഒ നിധിൻ രാജ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ ഹാദിൽ കുന്നുമ്മൽ, സുമേഷ് ആറോളി, അർജുൻ എ.കെ, രാകേഷ് ചൈതന്യം, എന്നിവരും ഉണ്ടായിരുന്നു.
Read Also: ധനമന്ത്രലായത്തിലെ രഹസ്യ വിവരങ്ങൾ ചോര്‍ത്തിയ താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ