മർദ്ദിച്ച് നഗ്നനാക്കി ഫോട്ടോയും വീഡിയോയുമെടുത്തു. പുറത്തു പറഞ്ഞാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 

കോഴിക്കോട് : കടം നൽകിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വിളിച്ചുവരുത്തി മർദ്ദിച്ച് നഗ്ന ദൃശ്യങ്ങളെടുത്തു. കോഴിക്കോട് ബേപ്പൂരിലാണ് സംഭവം. ഹണി ട്രാപ്പ് രീതിയിൽ തട്ടിപ്പ് നടത്തിയ യുവതിയുൾപ്പെടെ നാലുപേരെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ ബി സി റോഡ് പുതിയ നിലത്ത് ശ്രീജയും കൂട്ടുകാരായ നാല് യുവാക്കളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. പാളയത്ത് കച്ചവടം നടത്തുന്ന ഒളവണ്ണ സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. ശ്രീജയും പാളയത്ത് കച്ചവടക്കാരിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ ഇവർ‍ ഈ യുവാവിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. നിരവധി തവണ തുക മടക്കിച്ചോദിച്ചെങ്കിലും പണം തിരികെ നൽകിയിരുന്നില്ല. തുടർന്നാണ് ശ്രീജയും സുഹൃത്തുക്കളായ അഖ്നേഷ്, പ്രണോഷ്, സുഹൈൽ എന്നിവർ ചേർന്ന് ഇയാളെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. മർദ്ദിച്ച് നഗ്നനാക്കിയ ശേഷം ഫോട്ടോയും വീഡിയോയുമെടുത്തു. പുറത്തു പറഞ്ഞാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും യുവാവ് നൽകിയ പരാതിയിലുണ്ട്.

സംഭവ സമയത്ത് ഇയാളുടെ കൈവശമുണ്ടായിരുന്ന പണവും ഇവർ തട്ടിയെടുത്തു. പണം തിരികെ ചോദിച്ചതിലുളള വൈരാഗ്യമാണ് യുവാവിനെ വിളിച്ചു വരുത്തി മർദ്ദിക്കാനുളള കാരണമെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. സംഘത്തിലെ ഒരാളെകൂടി പിടികൂടാനുണ്ട് . ഇവർ സമാനരീതിയിൽ കൂടുതൽ ആളുകളിൽ നിന്ന് പണം തട്ടിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്