പട്ടിക ജാതി പട്ടിക വർഗ സംരക്ഷണത്തിനെന്ന പേരിൽ വിവിധ സംഘടനകളുടെ പിരിവിനെത്തുന്ന നാലംഗ സംഘം വീട്ടമ്മയുടെ മൊബൈൽ മോഷ്ടിച്ചു. 

ഇടുക്കി: പട്ടിക ജാതി പട്ടിക വർഗ സംരക്ഷണത്തിനെന്ന പേരിൽ വിവിധ സംഘടനകളുടെ പിരിവിനെത്തുന്ന നാലംഗ സംഘം വീട്ടമ്മയുടെ മൊബൈൽ മോഷ്ടിച്ചു (Mobile phone theft). തക്കസമയത്ത് മകൻ എത്തി മോഷ്ടിച്ച മൊബൈൽ സംഘത്തിൽ നിന്ന് കണ്ടെടുത്തു. ഇടുക്കിയിലെ (Idukki) കട്ടപ്പനക്കു (Kattappana) സമീപം വള്ളക്കടവിലാണ് സംഭവം.

പട്ടികജാതി പട്ടിക വർഗ്ഗ സംരക്ഷണ സമിതി എന്ന സംഘടനയുടെ പേരിലാണ് നാലംഗസംഘം വള്ളക്കടവ് മേഖലയിലെ വീടുകളിൽ ഇന്ന് പിരിവിനെത്തിയത്. ഇടുക്കിയിലെ പല ഭാഗത്തു നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. കണ്ണമുണ്ടയിൽ ജോമിഷിൻറെ വീട്ടിലും സംഘമെത്തി. ഈ സമയം ജോമിഷിൻറെ അമ്മ മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്നു. 

പതിവായി കള്ളം പറഞ്ഞ് പിരിവിനെത്തുന്നവരാണെന്ന് അറിമായിരുന്നതിനാൽ ഇവർ വീടിനുള്ളിലേക്ക് കയറിപ്പോയി. സാരിച്ചുകൊണ്ടിരുന്ന ഫോൺ കട്ട് ചെയ്ത് അവിടെ തന്നെ വച്ചായിരുന്നു അമ്മ കതകടച്ചത്. ബെല്ലടിച്ച ശേഷം ആരും വരാതായപ്പോൾ മൊബൈൽ ഫോണുമെടുത്ത് സംഘം മുങ്ങി.

ജോമിഷ് പുറകെ വരുന്നതു കണ്ട സംഘം പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ മൊബൈൽ സമീപത്ത് ചെടികൾക്കിടയിൽ ഒളിപ്പിച്ചു. അൽപ്പ സമയം കൂടെ ഈ ഭാഗത്ത് കറങ്ങിയ ശേഷം സംഘം കടന്നു കളഞ്ഞു. ഇടുക്കി ജില്ലയിൽ പല ഭാഗത്തും ഇവർ ദളിത് സംഘടനകളുടെ പേരിൽ പിരിവിനെത്താറുണ്ട്. ഓരോ തവണയും വ്യത്യസ്ത സംഘടനയുടെ രസീതുമായാണ് എത്താറുള്ളത്. 

YouTube video player

ചികിത്സാ സഹായത്തിനെന്ന പേരിലും ഇവർ പണപ്പിരിവ് നടത്തുന്നുണ്ടെന്ന് സംഭാവന നൽകിയവർ പറഞ്ഞു. ഇവരിലൊരാൾ അടുത്തയിടെ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് ജോമിഷ് കട്ടപ്പന പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പതിനേഴുകാരി ഓട് പൊളിച്ച് ചാടിപോയി

കോഴിക്കോട്: കുതിരവട്ടം ( Kuthiravattom) മാനസികാരോഗ്യ കേന്ദ്രത്തില്‍ (Mental health center) വീണ്ടും സുരക്ഷാവീഴ്ച. 21 വയസ്സുകാരൻ ഇന്നലെ രക്ഷപ്പെട്ടതിന് പിന്നാലെ, ഇന്ന് പതിനേഴുകാരി ഓടുപൊളിച്ച് പുറത്തുകടന്നു.പെണ്‍കുട്ടിയെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇന്നലെ വൈകീട്ടാണ് ഏഴാം വാർഡില്‍ ചികിത്സയിലായിരുന്ന ഇരുപത്തൊന്നുകാരനായ യുവാവ് ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ച് ചാടിപോയത്. ഷൊർണൂരില്‍വച്ച് പൊലീസ് യുവാവിനെ കണ്ടെത്തി രാത്രി രണ്ട് മണിയോടെ തിരിച്ചെത്തിച്ചു. 

പിന്നാലെ പുലർച്ചെ അഞ്ചാം വാർഡിൽ നിന്ന് പതിനേഴുകാരിയായ പെൺകുട്ടി രക്ഷപ്പെട്ടു. കെട്ടിടത്തിന്‍റെ ഓട് പൊളിച്ചാണ് പെൺകുട്ടി ചാടിപ്പോയത്. ഫെബ്രുവരി ഒമ്പതിന് അന്തേവാസികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ ഒരാൾ കൊല്ലപ്പെട്ടതും ഇതേ വാർഡിലായിരുന്നു. പെണ്‍കുട്ടിക്കായി മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രധാന പരിമിതി. 

നിലവില്‍ നാലു സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുളളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകളുളളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷാ ജീവനക്കാരില്ല. 474 അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുളള ഇവിടെ നിലവില്‍ 480 പേരാണ് കഴിയുന്നത്. കൊലപാതകവും ചാടിപ്പോകലുമെല്ലാം വാര്‍ത്തയായിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയില്ല. ഫണ്ടില്ലാത്തതിനാല്‍ സുരക്ഷാ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കാന്‍ പോലും ആശുപത്രി മാനേജ്മെന്‍റിന് കഴിയുന്നില്ല. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അഡീ. ഡയറക്ടർ ഇന്‍ചാർജ് ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു. നാളെ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നല്‍കുന്നുമുണ്ട്.