ദുരൂഹമായി നായ്ക്കളെ കെട്ടുന്ന 'തുടൽ'; ചിന്നക്കനാൽ മരണത്തിൽ പോസ്റ്റ്മോർട്ടത്തിനായി കാത്തിരിപ്പ്
ഞെട്ടിക്കുന്ന വാർത്തിയാണ് ഇന്നലെ ഇടുക്കി ചിന്നക്കനാലിൽ നിന്ന് വന്നത്. ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതായിരുന്നു വാർത്ത.
ഇടുക്കി: ഞെട്ടിക്കുന്ന വാർത്തിയാണ് ഇന്നലെ ഇടുക്കി ചിന്നക്കനാലിൽ നിന്ന് വന്നത്. ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതായിരുന്നു വാർത്ത. അസാധാരണമാം വിധം ദുരൂഹതകളും ഇതിനൊപ്പം തലപൊക്കി. ചിന്നക്കനാൽ 301 കോളനിയിലെ താമസക്കാരനായ തരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തരുൺ താമസിച്ചിരുന്ന വീടിന്‍റെ പിൻഭാഗത്തായിരുന്നു മൃതദേഹം കണ്ടത്.
എന്നാൽ ഇതിൽ ഏറ്റവും ദുരൂഹവും ആശ്ചര്യപ്പെടുത്തുന്നതുമായ കാര്യം, മൃതദേഹം വീടിന്‍റെ ജനാലയുമായി നായക്കളെ പൂട്ടുന്ന തുടൽ ഉപയോഗിച്ച് ബന്ധിപ്പിച്ചിരുന്നു എന്നതാണ്. പ്രാഥമിക നിഗമനം ആത്മഹത്യ എന്നാണെങ്കിലും, മൃതദേഹം ചങ്ങലയിൽ ബന്ധിച്ചിരുന്നതാണ് ദുരൂഹതയുണ്ടാക്കുന്നതെന്ന് പൊലീസ് പറയുന്നു. ഈ കാര്യം തന്നെയാണ് വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് അന്വേഷണത്തെ നയിക്കുന്നതും.
ഇതിന് പുറമെ വീടിന്‍റെ സമീപത്തുനിന്ന് ഒരു വടിയും, പെട്രോൾ നിറച്ച് എത്തിച്ചതെന്ന് കരുതുന്ന കുപ്പിയും, ലൈറ്ററും കണ്ടെത്തിയിട്ടുണ്ട. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ തരുൺ വീടിനടുത്ത് കൂടെ സ്കൂട്ടറിൽ അമിതവേഗതയിൽ പോകുന്നത് കണ്ടെന്നത് മാത്രമാണ്, തരുണിനെ അവസാനമായി കണ്ടതായി ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിനുശേഷമാണ് ഇയാളെ കാണാതാവുന്നത്. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ തരുണിന്‍റെ കിടപ്പു രോയിഗായ വല്യമ്മ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തെ കുറിച്ച് മറ്റാർക്കും അറിവില്ലെന്നാണ് നിലവിൽ പൊലീസിന് ലഭിക്കുന്ന വിവരം.
ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. കൂടുതൽ വ്യക്തതയ്ക്കായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായുള്ള കാത്തിരിപ്പിലാണ് പൊലീസ്. തരുൺ ആത്മഹത്യ ചെയ്തതാണോ അതോ കൊലപാതക സാധ്യതകളുണ്ടോ എന്നത് വ്യക്തമാകാനുള്ള എന്തെങ്കിലും സൂചനകൾ പോസ്റ്റ് മോർട്ടത്തിലൂടെ പുറത്തുവരുമെന്നാണ് കരുതുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശാന്തൻപോറ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.