മോഷണം നടന്ന ബത്തേരിയിലെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ചായിരുന്നു പ്രതി കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു അറസ്റ്റ്.
വയനാട്: വയനാട് ബത്തേരിയിൽ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. 'ബുളളറ്റ് ഷാലു' എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.
ബത്തേരിയിൽ വീട് കുത്തിതുറന്ന് 90 പവൻ സ്വർണ്ണവും 43,000 രൂപയും മോഷ്ടിച്ച കേസിന്‍റെ അന്വേഷണമാണ് അന്തർ സംസ്ഥാന മോഷ്ടാവ് ബുളളറ്റ് ഷാലുവിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. കൽപ്പറ്റ ചുണ്ടേലിൽ വെച്ചാണ് ബത്തേരി പൊലീസ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഐ ഫോണുകളും 3 ലക്ഷം രൂപയും പൊലീസ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. മോഷണം നടന്ന ബത്തേരിയിലെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ചായിരുന്നു പ്രതി കവർച്ച നടത്തിയത്.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ വിവിധ ജില്ലകളിലായി 50 ഓളം കേസുകളുണ്ടെന്ന് ബത്തേരി പൊലീസ് അറിയിച്ചു. പുൽപ്പള്ളിയിലെ മറ്റൊരു മോഷണവും പ്രതി സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാന്‍റെ ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തൊണ്ടി മുതൽ കണ്ടെത്താനുള്ള നടപടികളും പൊലീസ് തുടങ്ങി.
ഫെഡ് ബാങ്ക് കവർച്ചാക്കേസിലെ മുഖ്യപ്രതി പൊലീസിന്‍റെ പിടിയില്‍
ചെന്നൈ ഫെഡ് ബാങ്ക് കവർച്ചാക്കേസിലെ മുഖ്യപ്രതി പൊലീസിന്‍റെ പിടിയിലായി. ബാങ്കിലെ ജീവനക്കാരൻ മുരുകനാണ് പിടിയിലായത്. കവർച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തു. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ചെന്നൈ അണ്ണാ നഗറിനടുത്ത് തിരക്കേറിയ അരുംപാക്കത്തെ ഫെഡ് ബാങ്ക് ശാഖ പട്ടാപ്പകൽ കൊള്ളയടിച്ചത്. 20 കോടിയുടെ സ്വർണവും പണവുമാണ് മൂന്നംഗ കൊള്ളസംഘം കവർന്നത്. കൊള്ളയുടെ മുഖ്യ സൂത്രധാരൻ ഈ ബാങ്കിലെ തന്നെ ജീവനക്കാരനായ മുരുകനാണെന്ന് പൊലീസ് അന്ന് തന്നെ തിരിച്ചറിഞ്ഞതാണ്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇന്നലെ മുരുകന്‍റെ സുഹൃത്തുക്കളായ ബാലാജി, ശക്തിവേൽ, സന്തോഷ് എന്നിവരെ ഇന്നലെ ചെന്നൈയിൽ നിന്ന് പൊലീസ് പിടികൂടി. ഇവർക്ക് പിന്നാലെയാണിപ്പോൾ മുഖ്യപ്രതി മുരുകനും കുടുങ്ങിയത്.
സെക്യൂരിറ്റി ജീവനക്കാരന് ശീതളപാനീയം നൽകി മയക്കിക്കിടത്തിയ ശേഷം മുഖംമൂടി ധരിച്ച് ബാങ്കിൽ കടന്ന് മാനേജരേയും ജീവനക്കാരെയും കത്തികാട്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടും ശുചിമുറിയിൽ പൂട്ടിയിട്ടുമായിരുന്നു നഗരത്തെ ഞെട്ടിച്ച കവർച്ച. കുറ്റകൃത്യം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ കവർച്ചയിൽ നേരിട്ട് പങ്കെടുത്ത പ്രതികളെല്ലാം പിടിയിലായിക്കഴിഞ്ഞു. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.
