പൊഴിയൂരിലെ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് വിതരണം: വ്യാപകമായി പണം തട്ടിയതായി പൊലീസ് നിഗമനം
പൊഴിയൂരിൽ വ്യാജ കൊവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റ് വിതരണം ചെയ്തതിലൂടെ വലിയ പണത്തട്ടിപ്പ് നടന്നതായി പൊലീസ് നിഗമനം.
തിരുവനന്തപുരം: പൊഴിയൂരിൽ വ്യാജ കൊവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റ് വിതരണം ചെയ്തതിലൂടെ വലിയ പണത്തട്ടിപ്പ് നടന്നതായി പൊലീസ് നിഗമനം. അയ്യായിരം രൂപ വരെ ഒരു സർട്ടിഫിക്കറ്റിന് ഈടാക്കിയതായാണ് വിവരം. ജില്ലാ മെഡിക്കൽ ഓഫിസറുടെ പരാതിയിൽ കഴിഞ്ഞ ദിവസം ആണ് പൊലീസ് കേസ് എടുത്തത്.
തീരദേശ പ്രദേശമായ പൊഴിയൂരിൽ വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതായി ചില ജനപ്രതിനിധികൾ ആണ് തുടക്കത്തിൽ ആരോപണമുന്നയിച്ചത്. പൊഴിയൂർ പ്രാഥമികാര്യോഗ്യ കേന്ദ്രത്തിന്റെ സീലും മെഡിക്കൽ ഓഫിസറുടെ ഒപ്പും പതിച്ചവയായിരുന്നു സർട്ടിഫിക്കറ്റ്. ഒപ്പ് തന്റേത് അല്ലെന്ന് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയതോടെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്.
രണ്ട് മാസത്തിനിടെ രണ്ടായിരത്തോളം വ്യാജ സർട്ടിഫിക്കറ്റുകൾ ഇത്തരത്തിൽ വിതരണം ചെയ്തതായാണ് വിവരം. ഒരു പ്രാദേശിക രാഷ്ട്രീയ നേതാവാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾ കണ്ണികളാണെന്നും പൊലീസ് സംശയിക്കുന്നു. പൊഴിയൂരിൽ നിന്ന് കൊച്ചി, നീണ്ടകര, ബേപ്പൂർ തുടങ്ങിയ തീരപ്രദേശങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികൾക്കായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നത്.