ദമ്പതികളെ ക്രൂരമായി തല്ലിയ സജീവാനന്ദൻ പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ, ഒളിവിൽ
വയനാട് അമ്പലവയലിൽ ദമ്പതികളെ ക്രൂരമായി മർദ്ദിച്ച സജീവാനന്ദൻ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്. ഇയാൾക്ക് പാർട്ടി അംഗത്വമില്ലെന്നാണ് വയനാട് ഡിസിസി വിശദീകരിക്കുന്നത്.
വയനാട്: അമ്പലവയലിൽ തമിഴ് ദമ്പതികളെ ക്രൂരമായി നടുറോട്ടിലിട്ട് തല്ലിച്ചതച്ച സജീവാനന്ദൻ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്. എന്നാൽ ഇയാൾക്ക് പാർട്ടി അംഗത്വമില്ലെന്നാണ് വയനാട് ഡിസിസി വിശദീകരിക്കുന്നത്. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ ആർക്കും പരാതിയില്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. വനിതാ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
യുവതിയും യുവാവും, സജീവാനന്ദനും തമ്മിൽ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് മനസ്സിലാകുന്നതെന്നും, ആർക്കും പരാതിയില്ല എന്നാണ് പറഞ്ഞതെന്നും കേരളാ പൊലീസിന്‍റെ പേജ് മറുപടി നൽകി.
"
ഓട്ടോ ഡ്രൈവറാണ് കേസിലെ പ്രതിയായ സജീവാനന്ദനെന്നാണ് കരുതുന്നത്. ഭർത്താവിനെ മർദ്ദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ജീവാനന്ദൻ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും യുവതിക്കുനേരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. സംസാരിക്കുന്നതിനിടെ 'നിനക്കും വേണോ' എന്ന് ചോദിച്ച് സജീവാനന്ദൻ യുവതിയുടെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ദമ്പതികൾക്കെതിരെ നടന്ന ആക്രമണം കണ്ടു നിന്നവരാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.
അതേസമയം, സംഭവത്തിൽ അമ്പലവയൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യുവതിയെയും ഭർത്താവിനെയും ആക്രമിച്ച സംഭവത്തിൽ പൊലീസ് നടപടി എടുക്കാതെ കേസ് ഒത്തുതീർപ്പാക്കി എന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവം നടന്ന ദിവസം ദമ്പതികളേയും സജീവാനന്ദനെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എന്നാൽ പരാതി നൽകാൻ ദമ്പതികൾ തയ്യാറാകാത്തതിനെ തുടർന്ന് കേസ് ഒതുക്കി തീർക്കുകയാണ് പൊലീസ് ചെയ്തതെന്നും ആക്ഷേപമുണ്ട്. പൊലീസ് സ്റ്റേഷനില്‍ നിന്ന് 20 മീറ്റർ മാത്രം അകലെയാണ് അക്രമം നടന്നത്.
സംഭവം നടന്ന ഇടത്ത്, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ സജീവാനന്ദനെതിരെ കേസെടുക്കാതെ പൊലീസ് ആദ്യം ഒത്തു കളിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.