വിവിധ സ്ഥലങ്ങളില്‍ വാടക വീടെടുത്ത് കുടുംബമായി മാറി മാറി താമസിക്കുന്നതാണ് ഇയാളുടെ രീതി

കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പ്രായിപക്കര സ്വദേശിയും ഇപ്പോള്‍ മുക്കം തൂങ്ങുംപുറയില്‍ വാടകവീട്ടില്‍ താമസിച്ചുവരുന്നയാളുമായ 'നീര്‍ക്കോലി' എന്ന പേരില്‍ അറിയപ്പെടുന്ന അല്‍ത്താഫിനെയാണ് പിടികൂടിയത്. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി ജംഗ്ഷന് സമീപമുള്ള വീട്ടില്‍ പകല്‍ സമയത്ത് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. വീടിന്റെ ടെറസ് വഴി കടന്ന ഇയാള്‍ വാതില്‍ തിക്കി തുറന്ന് അകത്ത് കയറി അലമാരകളിലും മറ്റും സൂക്ഷിച്ച സ്വര്‍ണ്ണവും പണവും അപഹരിക്കുകയായിരുന്നു. കോടഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വേനപ്പാറയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

വിവിധ ജില്ലകളിലായി മോഷണ കേസിലും കഞ്ചാവ് കൈവശം വെച്ച കേസിലും പ്രതിയാണിയാള്‍. വിവിധ സ്ഥലങ്ങളില്‍ വാടക വീടെടുത്ത് കുടുംബമായി മാറി മാറി താമസിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. താമസിക്കുന്നതിന്റെ തൊട്ടടുത്ത പരിസരങ്ങളില്‍ പകല്‍ സമയങ്ങളില്‍ ആളില്ലാത്ത വീടുകള്‍ നോക്കി മോഷണം നടത്തുകയാണ് പതിവ്. ആഡംബര ജീവിതത്തിനും മയക്കു മരുന്ന് ഉപയോഗത്തിനുമാണ് മോഷണ മുതല്‍ ചിലവഴിച്ചിരുന്നതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.കോഴിക്കോട് സിറ്റി മെഡിക്കല്‍ കോളേജ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ അസി. സബ് ഇന്‍സ്‌പെക്ടര്‍ റഷീദ് കെ.വി, സീനിയര്‍ സവില്‍ പോലീസ് ഓഫീസര്‍ മനോജ് വി.ഡി, ഗോകുല്‍ പ്രകാശ്, സി.പി.ഒ രാഗേഷ് ടി. പ്രേമന്‍ എന്നിവരും ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഏലിയാസ്, എ.എസ്.ഐ നജീബ്, സി.പി.ഒ ഇംതിയാസ് എന്നിവരും ചേര്‍ന്നാണ് അല്‍ത്താഫിനെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം