മന്ത്രി ശശീന്ദ്രന്റെ പേര്‍ പറഞ്ഞ് ജോലി തട്ടിപ്പ്; എന്‍സിപി നേതാവ് അറസ്റ്റില്‍
ഗതാഗത മന്ത്രിയുമായും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു എൻസിപി സംസ്ഥാന സമിതി അംഗത്തിന്‍റെ തട്ടിപ്പ്. എന്നാൽ മന്ത്രിയുമായി ഇയാൾക്കുള്ള ബന്ധത്തിന് തെളിവ് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് നിലപാട്.
കൊല്ലം: മോട്ടോർ വാഹന വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ എൻസിപി നേതാവ് കൊല്ലം പത്തനാപുരത്ത് അറസ്റ്റിൽ. ഗതാഗത മന്ത്രിയുമായും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു എൻസിപി സംസ്ഥാന സമിതി അംഗത്തിന്‍റെ തട്ടിപ്പ്. എന്നാൽ മന്ത്രിയുമായി ഇയാൾക്കുള്ള ബന്ധത്തിന് തെളിവ് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് നിലപാട്.
പത്തനാപുരം മൂലക്കട ഷാജഹാന്‍ മന്‍സിലില്‍ റ്റി അയൂബ്ഖാന്‍ ആണ് പിടിയിലായത്. പുതിയതായി ആരംഭിച്ച ചടയമംഗലം, പത്തനാപുരം, കോന്നി തുടങ്ങിയ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലെ നിയമനങ്ങളുടെ മറവിലായിരുന്നു അയൂബ്ഖാന്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. മിക്കവരുടേയും പക്കല്‍ നിന്നും വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 25,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയാണ് വാങ്ങിയിരുന്നത്.
എൻസിപി സംസ്ഥാന സമിതി അംഗമെന്ന നിലയിൽ ഗതാഗത മന്ത്രിയുമായും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുമായും അടുത്ത ബന്ധമുണ്ടെന്നു പറഞ്ഞായിരുന്നു പിരിവ്. എന്നാൽ മന്ത്രി ബന്ധത്തിന് തെളിവില്ലെന്ന് പൊലീസ് പറയുന്നു. പതിനഞ്ചോളം പേര്‍ ഇതിനോടകം പൊലീസില്‍ പരാതിയുമായി രംഗത്ത് വന്നു. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.