മാധ്യമപ്രവർത്തകനെയും ഭാര്യയെയും അടിച്ചുകൊന്നു, യുപിയിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
സംഭവത്തിൽ മൂന്ന് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
ലക്നൗ: ഉത്തർപ്രദേശിലെ സോൻബദ്ര ജില്ലയിൽ മാധ്യമപ്രവർത്തകനെയും ഭാര്യയെയും അടിച്ചുകൊന്നു. സോൻബദ്രയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. നാഷണൽ ഹെറാൾഡിൽ കറസ്പോണ്ടന്റായി ജോലി ചെയ്യുന്ന ഉദയ് പാസ്വാൻ, ഭാര്യ ഷീത്ലയുമാണ് കൊല്ലപ്പെട്ടത്. പാസ്വാൻ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു, ഷീത്ല ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഗ്രാമത്തിലെ മുൻ ഗ്രാമമുഖ്യനുമായി നിലനിന്നുരുന്ന ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.തന്റെ ജീവന് ആപത്തുണ്ടെന്ന് ഉദയ് പാസ്വാൻ നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായില്ല.
സംഭവത്തിൽ മൂന്ന് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി, വൈകുന്നേരത്തോടെ മടങ്ങുന്നതിനിടയിലാണ് ദമ്പതികളെ വടികളും ദണ്ഡുകളുമായി ഒരു സംഘം ആളുകൾ ആക്രമിച്ചത്. സഹായത്തിനായി ദമ്പതികൾ നിലവിളിച്ചെങ്കിലും ആരും സഹായിക്കാനെത്തിയില്ല.
ഉദയുടെ മകൻ വിനയ് പാസ്വാന്റെ പരാതി പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അവന്വേഷണം ആരംഭിച്ചു. മുൻ ഗ്രാമമുഖ്യൻ കേവൽ പാസ്വാൻ, ഭാര്യ കൗസല്യ, മകൻ ജിതേന്ദ്ര, ഗബ്ബർ, സികന്ദർ, ഇവരുടെ സഹായി ഇഖ്ലാഖ് അലാം എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.