ജയേഷ് വധക്കേസ്; അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് ജില്ലാ സെഷൻസ് കോടതി
കൈനകരി തോട്ടുവാത്തല സ്വദേശി ജയേഷിനെ മുൻ വൈരാഗ്യത്തിന്‍റെ പേരിൽ പത്തംഗ സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ വളഞ്ഞിട്ട് വെട്ടിനുറുക്കി.
ആലപ്പുഴ: ആലപ്പുഴ കൈനകരി ജയേഷ് വധക്കേസിൽ (Kainakary Jayesh Murder Case) അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് ജില്ലാ സെഷൻസ് കോടതി. മുൻ വൈരാഗ്യത്തിന്‍റെ പേരിൽ ജയേഷിനെ വീട്ടിൽ കയറി ആക്രമിച്ച ശേഷം ഭാര്യയുടെയും മാതാപിതാക്കളുടെയും മുന്നിലിട്ട് വെട്ടിനുറുക്കി കൊന്നുവെന്നാണ് കേസ്. തിങ്കളാഴ്ച കേസിൽ കോടതി വിധി പറയും.
2014 മാർച്ച് 28ന് രാത്രിയായിരുന്നു സംഭവം. കൈനകരി തോട്ടുവാത്തല സ്വദേശി ജയേഷിനെ മുൻ വൈരാഗ്യത്തിന്‍റെ പേരിൽ പത്തംഗ സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ വളഞ്ഞിട്ട് വെട്ടിനുറുക്കി. ഭാര്യയുടെയും മറ്റ് വീട്ടുകാരുടെയും മുന്നിലിട്ടായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ജയേഷിനെ നെടുമുടി പൊലീസ് എത്തി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം മരിച്ചു. കേസിലെ ഒന്നാംപ്രതിയും ഗുണ്ടാനേതാവുമായ പുന്നമട അഭിലാഷ് വിചാരണ വേളയിൽ കൊല്ലപ്പെട്ടു.
ജയേഷിനെ കൊന്നതിന് സമാനമായി അഭിലാഷിനെയും വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. അഭിലാഷിന് ഒപ്പമുണ്ടായിരുന്നവരിൽ സാജൻ, നന്ദു, ജനീഷ്, സന്തോഷ്, കുഞ്ഞുമോൻ എന്നിവരെയാണിപ്പോൾ കുറ്റക്കാരായി കോടതി കണ്ടെത്തിയിരിക്കുന്നത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതി രണ്ട് തിങ്കളാഴ്ച പ്രതികൾക്കുള്ള ശിക്ഷ വിധിക്കും.