വീടിന് അടുത്തുള്ള കോഴിഫാമിലാണ് ആതിരയുടെ ഭർതൃമാതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 15-ന് തിരുവനന്തപുരം കല്ലമ്പലത്ത് നവവധുവായിരുന്ന ആതിരയെ കഴുത്തറുത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

തിരുവനന്തപുരം: കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആതിരയുടെ ഭർതൃമാതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം സുനിതാഭവനിൽ ശ്യാമളയാണ് മരിച്ചത്. വീടിന് തൊട്ടടുത്തുള്ള കോഴിഫാമിലാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനുവരി 15-നാണ് ഇവരുടെ മരുമകളായിരുന്ന ആതിരയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് ആതിരയുടെ വിവാഹം കഴിഞ്ഞ് ഒന്നരമാസമേ ആയിരുന്നുള്ളൂ. ആതിരയുടേത് ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സമീപത്ത് കാണപ്പെട്ട കറിക്കത്തി ഉപയോഗിച്ച് തന്നെയാണ് കഴുത്ത് അറുത്തിരിക്കുന്നത്. ആത്മഹത്യയ്ക്ക് മുൻപായി ഉണ്ടാക്കിയതാകാം കൈകളിലെ മുറിവുകൾ. ഇത്രയുമാണ് വിവാഹം കഴിഞ്ഞ് ഒന്നരമാസത്തിനുള്ളിൽ വീട്ടിലെ കുളിമുറിയിൽ കൈ ഞരമ്പുകളും കഴുത്തും അറ്റ് മരിച്ചുകിടന്ന ആതിരയുടെ മരണത്തിൽ ലഭിച്ചിരിക്കുന്ന വിവരം.

ആതിരയുടെ മരണം കൊലപാതകമാണെന്നതിന് വിദൂര സാധ്യത മാത്രമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. കൊലപാതകമാണെങ്കിൽ ഫോറൻസിക് സയൻസിൽ അവഗാഹമുള്ള ഒരാൾക്ക് മാത്രം നടത്താവുന്നത് എന്നാണ് വിലയിരുത്തൽ. 15-ലധികം പേരെ ഇതിനോടകംം ചോദ്യം ചെയ്തിട്ടും കൊലപാതകത്തിലേക്കോ, ആത്മഹത്യയിലേക്കോ ബന്ധിപ്പിക്കാവുന്ന ആയ ഒന്നും ലഭിച്ചിട്ടില്ല. 

ഭർത്താവിന്‍റെയും ആതിരയുടെയും കുടുംബത്തിന് മരണത്തിൽ സംശയമുണ്ടെന്ന് നേരത്തേ പൊലീസിൽ മൊഴി നൽകിയിരുന്നു. കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ആത്മഹത്യയാണെന്ന് നിഗമനത്തിൽ എത്തുമ്പോഴും വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ത് എന്ന ഘടകം ഇപ്പോഴും ദുരൂഹമാണ്. ഈ സാഹചര്യത്തിലാണ് ആതിരയുടെ ഭർതൃമാതാവിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.