കാഞ്ഞങ്ങാട് പട്ടാപ്പകൽ കത്തികാട്ടി സ്വർണവും പണവും കവർന്നു, ക്വട്ടേഷൻ ആക്രമണമെന്ന് സംശയം
കാഞ്ഞങ്ങാട് ദമ്പതികൾക്ക് നേരെ പട്ടാപ്പകൽ ക്വട്ടേഷൻ ആക്രമണം. കത്തി കാട്ടി ഭീഷണിപ്പെടുത്തി മർദ്ദിച്ച ശേഷം സ്വർണവും പണവും കവർന്നു.
കാസർകോട്: കാഞ്ഞങ്ങാട് ദമ്പതികൾക്ക് നേരെ പട്ടാപ്പകൽ ക്വട്ടേഷൻ ആക്രമണം. കത്തി കാട്ടി ഭീഷണിപ്പെടുത്തി മർദ്ദിച്ച ശേഷം സ്വർണവും പണവും കവർന്നു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന ദേവദാസിന്റെ വീട്ടിലാണ് ക്വട്ടേഷൻ സംഘം ആക്രമണം നടത്തിയത്. ഇദ്ദേഹത്തേയും ഭാര്യ ലളിതയേയും കത്തി കാട്ടി ഭീഷണിപ്പെടുത്തി അടിച്ച് വീഴ്ത്തി ആഭരണങ്ങൾ ഊരി വാങ്ങി.
40 പവൻ സ്വർണ്ണവും 20,000 രൂപയും സംഘം കവർനെന്ന് ദേവദാസ് പറയുന്നു. വീട്ടിലെ കാറുമായാണ് സംഘം കടന്നത്. സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ആക്രമത്തിന് പിന്നിലെന്നാണ് സൂചന. പ്രതികളുടെ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഴുവൻ സംഘാംഗങ്ങളേയും പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. രണ്ടു മാസം മുമ്പ് വാങ്ങിയ ഇന്നോവ ക്രിസ്റ്റ കാറും സംഘം കൊണ്ടുപോയതായും പരാതിയിൽ പറയുന്നു.
കാറിൽ ഇരുപതിനായിരം രൂപയുണ്ടായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്ഐ കെപി സതീഷ്, എഎസ്ഐ രാമകൃഷ്ണന് ചാലിങ്കാല്‍, സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജിത്ത് എന്നിവര്‍ അന്വേഷണം തുടങ്ങി.