ഡിപ്പാർട്ട്മെന്റ് മേധാവിയുടെ പീഡനത്തെ തുടർന്നാണ് ഒൻഗാർ ആത്മഹത്യ ചെയ്തതെന്ന് രോഹ്തക് പൊലീസ് സ്റ്റേഷൻ മേധാവി കൈലാഷ് ചന്ദർ പറഞ്ഞു

ഛത്തീസ്ഗഡ്: ഡിപ്പാർട്ട്മെന്റ് മേധാവിയുടെ പീഡനം സഹിക്കാൻ വയ്യാതെ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ രോഹ്തക്കിലുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്യാമ്പസ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. കർണാടകയിലെ ധാർവാഡ് സ്വദേശിയായ ഒൻഗാർ(30) എന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

വ്യാഴാഴ്ച രാത്രി ഹോസ്റ്റൽ മുറിയിലെ സീലിങ് ഫാനിലാണ് ഡോക്ടർ കൂടിയായ ഒൻഗാർ തൂങ്ങിമരിക്കുന്നത്. ഡിപ്പാർട്ട്മെന്റ് മേധാവിയുടെ പീഡനത്തെ തുടർന്നാണ് ഒൻഗാർ ആത്മഹത്യ ചെയ്തതെന്ന് രോഹ്തക് പൊലീസ് സ്റ്റേഷൻ മേധാവി കൈലാഷ് ചന്ദർ പറഞ്ഞു.

ഹോസ്റ്റൽ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും ഡിപ്പാർട്ട്മെന്റ് മേധാവി നിരന്തരം ഒൻഗാറിനെ മാനസികമായി പീ‍ഡിപ്പിച്ചിരുന്നുവെന്നുമാണ് സഹപാഠികളും കുടുംബാംഗങ്ങളും ആരോപിക്കുന്നതെന്നും കൈലാഷ് കൂട്ടിച്ചേർത്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306( ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക) സെക്ഷൻ പ്രകാരം മേധാവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കൈലാഷ് വ്യക്തമാക്കി. അതേസമയം ഒൻഗാറിന്റെ മരണത്തിന് ഉത്തരവാദിയായ ഡിപ്പാർട്ട്മെന്റ് മേധാവിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹപ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.