ഐഎസ് ബന്ധം സംശയിച്ച് അറസ്റ്റ്; ഒരാൾ പാകിസ്ഥാൻ സന്ദർശിച്ചു, ലക്ഷ്യം റിക്രൂട്ട്മെന്റ്, തെളിവുണ്ടെന്ന് പൊലീസ്
സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും ഇവരുടെ വീടുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
മംഗ്ലൂരു സ്വദേശിയായ സയിദ് യാസിന്‍, മാസീ, ശിവമോഗ സ്വദേശി ഷരീഖ് എന്നിവരെ ചൊവ്വാഴ്ചയാണ് ശിവമോഗയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ബംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ നിന്ന് അറസ്റ്റിലായവരുടെ ഐ എസ് ബന്ധം വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഐ എസ് ബന്ധം സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. മംഗ്ലൂരു സ്വദേശിയായ സയിദ് യാസിന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിന്‍റെ രേഖകള്‍ കണ്ടെത്തിയതാണ് നിർണായകം. ഐ എസ് പരിശീലനം ലഭിച്ചിരുന്ന യാസിന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാനായി പ്രവര്‍ത്തിച്ചെന്ന് പൊലീസ് കണ്ടെത്തി.
സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും ഇവരുടെ വീടുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
മംഗ്ലൂരു സ്വദേശിയായ സയിദ് യാസിന്‍, മാസീ, ശിവമോഗ സ്വദേശി ഷരീഖ് എന്നിവരെ ചൊവ്വാഴ്ചയാണ് ശിവമോഗയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ ഇവരുടെ ഐഎസ് ബന്ധം വ്യക്തമായെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. അറസ്റ്റിലായ സയിദ് യാസിന്‍ ഐഎസ് വേണ്ടിയാണ് മംഗ്ലൂരുവില്‍ പ്രവര്‍ത്തിച്ചിരുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. യുവാക്കളെ റിക്രൂട്ട് ചെയ്യാനായി പ്രവര്‍ത്തിച്ചു. കോളേജിലെ സഹപാഠികളായിരുന്നവരില്‍ ചിലരെ സയിദ് യാസിന്‍ ഇത്തരത്തില്‍ സ്വാധീനിച്ചിരുന്നു. യാസിന് ഐഎസ് പരിശീലനവും ലഭിച്ചിരുന്നു. സയിദ് യാസിന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിന്‍റെ രേഖകളും പൊലീസ് കണ്ടെത്തി. യാസിന്‍ കഴിഞ്ഞിരുന്ന ശിവമോഗയിലെ വാടക വീട്ടില്‍ നടത്തിയ റെയ്ഡില്‍ സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
കര്‍ണാടകയില്‍ ഇവര്‍ സ്ഫോടനത്തിന് പദ്ധതിയിട്ടുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ അറസ്റ്റ്. യാസിന് സഹായം നല്‍കിയെന്ന് സംശയിക്കുന്ന ജഫീറുള്ള എന്ന ആള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. ഇയാള്‍ വിദേശത്തേക്ക് കടന്നതായും പൊലീസ് സംശയിക്കുന്നു. ജഫീറുള്ളയുടെ പേരിലാണ് സയിദ് യാസിന്‍റെ അക്കൗണ്ടിലേക്ക് പണം അടക്കം ലഭിച്ചിരുന്നത്.