നഴ്സിംഗ് റൂമില്‍ അതിക്രമിച്ച് കയറി രോഗി; തടഞ്ഞ ജീവനക്കാരെ കത്രികകൊണ്ട് കുത്തി, സംഭവം കായംകുളത്ത്
കാലിൽ മുറിവേറ്റതിന് ചികിത്സയ്ക്ക് എത്തിയതാണ് ദേവരാജനെന്ന് പൊലീസ് പറഞ്ഞു. പെട്ടന്ന് പ്രകോപിതനായ ഇയാള്‍ നഴ്സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു
ആലപ്പുഴ: കായംകുളത്ത് താലൂക്ക് ആശുപത്രി ജീവനക്കാർക്ക് നേരെ രോഗിയുടെ അക്രമം. താലൂക്ക് ആശുപത്രിയിലെ ഹോം ഗാർഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. കാലിൽ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം കാപ്പില്‍ സ്വദേശി ദേവരാജനാണ് കുത്തിയത്. നഴ്സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറി നഴ്സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞപ്പോഴാണ് ആക്രമണം.
ആദ്യം ഹോം ഗാർഡ് വിക്രമനെ കത്രിക കൊണ്ടാണ് ദേവരാജൻ കുത്തിയത്. അക്രമം തടയാനെത്തിയ സുരക്ഷാ ജീവനക്കാനായ മധുവിനും കുത്തേറ്റു. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാലിൽ മുറിവേറ്റതിന് ചികിത്സയ്ക്ക് എത്തിയതാണ് ദേവരാജനെന്ന് പൊലീസ് പറഞ്ഞു. പെട്ടന്ന് പ്രകോപിതനായ ഇയാള്‍ നഴ്സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ ഹോം ഗാര്‍ഡിനെ അവിടെയുണ്ടായിരുന്ന കത്രിക കൈക്കലാക്കി കുത്തുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ മധുവിന്‍റെ വലത് കൈക്കും ഹോം ഗാർഡ് വിക്രമന്‍റെ വയറ്റിലുമാണ് കുത്തേറ്റത്. വിവരമറിഞ്ഞെത്തി അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരായ ശിവകുമാർ, ശിവൻ പിള്ള എന്നിവർക്കും പരിക്കേറ്റു. ദേവരാജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Read More : മെഡിക്കൽ വിദ്യാർഥികളുടെ സമരം രണ്ടാം ദിനം, പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനം താളം തെറ്റുന്നു
അതിനിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ സമ്മർദ്ദമുണ്ടെന്ന് യുവതിയുടെ ഭര്‍ത്താവ്. കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരന്‍റെ സഹപ്രവർത്തകരായ വനിതാ ജീവനക്കാരാണ് സമ്മർദപ്പെടുത്തുന്നതെന്ന് യുവതിയുടെ ഭർത്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി. സമ്മർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്ന് യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ഭർത്താവ് ആരോപിച്ചു.