സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും
സ്വർണ്ണക്കടത്തിന്‍റെ മുഖ്യ സൂത്രധാരനായ കെ ടി റമീസിനേയും പ്രതിചേർക്കാൻ എൻഫോഴ്സ്മെൻറ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങളും ഇന്ന് തുടങ്ങും.
തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത് തുടങ്ങിയവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്നു മൂവരും. രാവിലെ 11 മണിയോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇവരെ കൊണ്ടുവരിക. സ്വർണ്ണക്കടത്തിന്‍റെ മുഖ്യ സൂത്രധാരനായ കെ ടി റമീസിനേയും പ്രതിചേർക്കാൻ എൻഫോഴ്സ്മെൻറ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങളും ഇന്ന് തുടങ്ങും.
മുഖ്യപ്രതിയായ സ്വപ്നയുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇതോടെ കേസിൽ യുഎപിഎ നിലനിൽക്കും. സ്വപ്ന സ്വർണ്ണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്. ഹർജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും എന്‍ഐഎ വെളിപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എന്‍ഐഎ വാദിക്കുന്നത്.
കേസിൽ യുഎഇ കോൺസുൽ ജനറലിനെതിരെ സ്വപ്ന മൊഴി നൽകിയിരുന്നു. സ്വർണ്ണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോൺസുൽ ജനറൽ കമ്മീഷൻ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന മൊഴി. ലോക്ക് ഡൗണിന് മുൻപ് നടത്തിയ 20 കളളക്കടത്തിലും കോൺസുൽ ജനറലിന് കമ്മീഷൻ നൽകിയെന്നാണ് സ്വപ്നയുടെ മൊഴി. ഇതോടൊപ്പം സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മീഷൻ പറ്റിയ ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുള്ള ദുരൂഹതയും വർദ്ധിക്കുകയാണ്.
അധികാര ഇടനാഴിയിലെ സ്വപ്നയുടെ സ്വാധീനം പ്രകടമാണെന്ന് കോടതി; ജാമ്യാപേക്ഷ തള്ളി
ലൈഫിലും ഇടപെട്ട് ശിവശങ്കർ, ഫയൽ നീക്കം ശരവേഗത്തിൽ; വിവാദമായപ്പോൾ ഒഴിഞ്ഞുമാറി സർക്കാർ