മാർച്ച് 15 മുതൽ 23 വരെയുള്ള കണക്കുകൾ പ്രകാരം പൊലിസ്, എക്‌സൈസ്, ഇൻകം ടാക്‌സ്, ഡി.ആർ.ഐ തുടങ്ങിയ വിവിധ സ്ക്വാഡുകളാണ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയത്. പണം, മദ്യം, മയക്കുമരുന്ന്, സിഗരറ്റ് എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ പണം, മദ്യം, ലഹരി വസ്തുക്കള്‍ എന്നിവയുടെ ഒഴുക്ക് തടയുന്നതിനായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 3,28,10,430 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും പിടിച്ചെടുത്തു. പൊലിസ്, എക്‌സൈസ്, ഇന്‍കം ടാക്‌സ്, ഡി.ആര്‍.ഐ, ഫ്ളയിംഗ് സ്‌ക്വാഡ് എന്നിവ നടത്തിയ പരിശോധനയിലാണ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയത്. മാര്‍ച്ച് 15 മുതല്‍ 23 വരെയുള്ള കണക്കാണിത്.

ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും ശക്തമാക്കി. പൊലിസ് പരിശോധനയില്‍ 11.245 ലക്ഷം രൂപ, ആറ് ലിറ്റര്‍ മദ്യം, 685.50 ഗ്രാം മയക്കുമരുന്ന്, 4383 ഹാന്‍സ് പായ്ക്കറ്റ്, 30 ഐ ഫോണ്‍ എന്നിവ പിടികൂടി. ആകെ 29.5260 ലക്ഷം രൂപയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്.

ഇന്‍കം ടാക്‌സ് പരിശോധനയില്‍ 62,64,800 രൂപയും പിടിച്ചെടുത്തു. എക്‌സൈസ് പരിശോധനയില്‍ 62,67,800 രൂപയും 461.30 ലിറ്റര്‍ മദ്യവും 8784.07 ഗ്രാം മയക്കുമരുന്നും കണ്ടെത്തി. രണ്ട് കഞ്ചാവ് ചെടിയും പിടിച്ചെടുത്ത് നടപടിയെടുത്തു. ആകെ 70,87,030 രൂപയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്. ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പരിശോധനയില്‍ 1,65,06,000 രൂപ വില വരുന്ന 3674,000 സിഗരറ്റും പിടികൂടി.