ഇൻക്വസ്റ്റ് നടപടികൾ നടക്കുമ്പോഴടക്കം ശ്രീനാഥിന്റെ ശരീരത്തിലെ മുറിവുകൾ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ഇന്നലെയാണ് ശ്രീനാഥിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്. അതിലാണ് ശ്രീനാഥിന്റെ ശരീരത്തിൽ ഗുരുതരമായ മുറിവുകളും പരിക്കുകളും ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
തൃശ്ശൂർ: കൊടുങ്ങല്ലൂരിലെ അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി ശ്രീനാഥ് കൊല്ലപ്പെട്ടത് അതിക്രൂര മർദ്ദനമേറ്റെന്ന് പൊലീസ്. സ്പെഷ്യൽ സ്കൂളിലെ കെയർടേക്കറായ മഹേഷ്, വടിയും പ്ലാസ്റ്റിക് കേബിളുകളും ഉപയോഗിച്ച് ശ്രീനാഥിനെ മർദ്ദിച്ചു. പിടിയിലായ മഹേഷിന് ക്രിമിനൽ പശ്ചാത്തലം ഉള്ളതായും പോലീസ് പറയുന്നു. ഇതിനിടെ ഇവിടുത്തെ അന്തേവാസികളെ കെയർടേക്കർമാർ മർദ്ദിക്കുന്നത് പതിവായിരുന്നു എന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി.

കൊടുങ്ങല്ലൂർ ടൗണിൽ വടക്കേ നടയിലുള്ള ഇരുനില വീട്ടിൽ പാർപ്പിച്ചിരുന്നത് ഒമ്പതോളം ഭിന്നശേഷിക്കാരെ. കൊടുങ്ങല്ലൂർ സ്വദേശിയായ ബോബിയും ഭാര്യയും ചേർന്നാണ് സ്ഥാപനം നടത്തിയിരുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പാലക്കാട് കണ്ണംപ്ര സ്വദേശിയായ ശ്രീനാഥ് ഇവിടെ എത്തുന്നത്. ഓട്ടിസം ബാധ്യതനായ ശ്രീനാഥ് കെയർടേക്കർ മഹേഷിൽ നിന്ന് നേരിട്ട് കണ്ണില്ലാത്ത ക്രൂരത. ശരീരത്തിൽ ആകെ പ്ലാസ്റ്റിക് കേബിൾ കൊണ്ട് മർദ്ദിച്ച പാടുകൾ . ഭിന്നശേഷിക്കാരായ അന്തേവാസികളെ മഹേഷ് വടി ഉപയോഗിച്ച് തല്ലി ചതച്ചിരുന്നതായും പോലീസ് പറയുന്നു.
ഇൻക്വസ്റ്റിനിടെ ശ്രീനാഥിന്റെ ശരീരത്തിലെ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പറയുന്നു. സംഭവത്തിന് പിന്നാലെ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നാട്ടുകാർ രംഗത്തെത്തി. ഇവിടത്തെ അന്തേവാസികളെ കേട്ടേക്കർമാർ മർദ്ദിക്കുന്നത് പതിവ് സംഭവമാണെന്നും പോലീസിൽ പലതവണ പരാതിപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
എന്നാൽ ആരോപണങ്ങൾ തള്ളുകയാണ് സ്പെഷ്യൽ സ്കൂളിന്റെ നടത്തിപ്പുകാർ. മുൻപ് ഇവിടെ പാർപ്പിച്ചിരുന്ന ഭിന്നശേഷിക്കാരൻ ആയ ഒരാൾ മരണപ്പെട്ടിരുന്നു. ഈ മരണത്തിൽ അടക്കം അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശ്രീനാഥിന്റെ കൊലപാതകത്തിൽ പിടിയിലായ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ മഹേഷ് കളവു കേസിലെയും പ്രതിയാണ്

