പരവൂർ സദാചാര ഗുണ്ടാ ആക്രമണം: സമാന ആക്രമണങ്ങൾ മുമ്പും പ്രതി നടത്തിയെന്ന് സംശയം
രണ്ട് വർഷം മുൻപു പാരിപ്പള്ളി സ്വദേശികളായ ദമ്പതികൾക്കു നേരെയും ആശിഷ് സദാചാര ഗുണ്ടായിസം നടത്തിയെന്ന പരാതി ഉയർന്നിരുന്നു.
കൊല്ലം: പരവൂർ തെക്കുംഭാഗം ബീച്ചിൽ അമ്മയ്ക്കും മകനും നേരെ സദാചാരഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. പ്രതി ആശിഷ് മുമ്പും പലരെയും ആക്രമിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് നടപടി. അതേസമയം ബീച്ചിൽ രണ്ടാഴ്ച മുമ്പ് നടന്ന മോഷണത്തെ കുറിച്ച് പരാതി നൽകിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന പരാതിയുമായി യുവതി രംഗത്തു വന്നു.
എഴുകോൺ സ്വദേശികളായ അമ്മയെയും മകനെയും ആക്രമിച്ച ആശിഷ് ഷംസുദ്ദീനെ ചോദ്യം ചെയ്യലിനായി രണ്ടു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യം തിങ്കളാഴ്ച ഇയാളെ കസ്റ്റഡിയിൽ കിട്ടുമെന്നാണ് പ്രതീക്ഷ. രണ്ട് വർഷം മുൻപു പാരിപ്പള്ളി സ്വദേശികളായ ദമ്പതികൾക്കു നേരെയും ആശിഷ് സദാചാര ഗുണ്ടായിസം നടത്തിയെന്ന പരാതി ഉയർന്നിരുന്നു.
ഇതടക്കമുള്ള പരാതികളുമായി ബന്ധപ്പെട്ടാവും ചോദ്യം ചെയ്യൽ.സദാചാര ഗുണ്ടാ ആക്രമണം ഉണ്ടാകാനുള്ള സാഹചര്യവും ഇതിനെതിരെ സ്വീകരിച്ച നടപടികളും വിശദമാക്കി മൂന്നാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരാഴ്ച മുമ്പ് ബീച്ചിൽ വച്ച് പണവും മൊബൈൽ ഫോണും കവർച്ച ചെയ്യപ്പെട്ടെന്ന പരാതിയുമായാണ് വർക്കല സ്വദേശിനികളായ യുവതികൾ രംഗത്തെത്തിയത്. മോഷണം നടത്തിയെന്ന് സംശയിക്കുന്ന ആളെ കുറിച്ച് കൃത്യമായ വിവരം നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും വിമർശനമുണ്ട്. എന്നാൽ സംഭവത്തിൽ കേസെടുത്തെന്നും ഫോണുകൾ കണ്ടെത്താൻ സൈബർ സെല്ലുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ആരംഭിച്ചെന്നും ആണ് പൊലീസ് വിശദീകരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona