'പാസ് ബുക്ക് കീറി, വായ്പ തിരിച്ചടവിനുള്ള തുക വെട്ടിച്ചു'; പണവുമായി കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി മുങ്ങി
ചിതറ പെരിങ്ങാട് മഹേശ്വരി കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി ജമീല ബിവിക്കെതിരെയാണ് പരാതി. ചിതറ സർവീസ് സഹകരണ ബാങ്കിൽ നിന്നുമാണ് ഏഴരലക്ഷം രൂപ വായ്പ എടുത്തത്. കന്നുകാലി വളർത്തലിനും മറ്റുമായാണ് വായ്പ എടുത്തത്. ഓരോ മാസവും 26000 രൂപ വെച്ചാണ് ബാങ്കിൽ തിരിച്ചടവ് ഉണ്ടായിരുന്നത്
കൊല്ലം: കടയ്ക്കൽ ചിതറയിൽ ബാങ്കിൽ അടയ്ക്കേണ്ട പണവുമായി കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി മുങ്ങി. 12 അംഗങ്ങൾ അടയ്ക്കേണ്ട ഒരു ലക്ഷം രൂപയുമായാണ് സെക്രട്ടറി മുങ്ങിയത്. അംഗങ്ങളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചിതറ പെരിങ്ങാട് മഹേശ്വരി കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി ജമീല ബിവിക്കെതിരെയാണ് പരാതി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചിതറ സർവീസ് സഹകരണ ബാങ്കിൽ നിന്നും മഹേശ്വരി കുടുംബശ്രീ യൂണിറ്റ് ഏഴരലക്ഷം രൂപ വായ്പ എടുത്തത്. കന്നുകാലി വളർത്തലിനും മറ്റുമായാണ് വായ്പ എടുത്തത്. തുക അംഗങ്ങൾ തുല്യമായി വീതിച്ച് എടുക്കുകയും ചെയ്തു. ഓരോ മാസവും 26000 രൂപ വെച്ചാണ് ബാങ്കിൽ തിരിച്ചടവ് ഉണ്ടായിരുന്നത്. കുടുംബശ്രീ യൂണിറ്റിന്‍റെ മിനിറ്റ്സ് പ്രകാരം ഓരോ മാസവും ഓരോ അംഗം പണം പിരിച്ചെടുത്ത് ബാങ്കില്‍ അടക്കണം. എന്നാല്‍ കഴിഞ്ഞ ആറുമാസമായി സെക്രട്ടറി ജമീലയാണ് പണം അടയ്ക്കാൻ പോകുന്നത് .
"
എന്നാല്‍ പണം ബാങ്കില്‍ അടച്ചതുമില്ല. തുക അടച്ചതായി പാസ്ബുക്കില്‍ ഇവര്‍ എഴുതി ചേര്‍ക്കുകയും ചെയ്തു. സംശയം തോന്നിയ ബാക്കി അംഗങ്ങൾ ബാങ്കില്‍ അന്വേഷിച്ചപ്പോളാണ് കള്ളത്തരം പുറത്തായത്. കുടുംബശ്രീ അംഗങ്ങള്‍ സിഡിഎസിനും കടയ്ക്കൽ പൊലീസിനും പരാതി നല്‍കി. ഇതറിഞ്ഞതോടെയാണ് ജമീലബീവി മുങ്ങിയത്. ഇവരുടെ ഫോണ്‍ ഓഫാണ് . ഇവര്‍ എവിടെയാണെന്ന് അറിയില്ലെന്ന് ഭര്‍ത്താവും ബന്ധുക്കളും പറയുന്നു. അതേസമയം പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം