കുറ്റ്യാടി ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി തുറന്ന് പൊലീസിന്റെ തെളിവെടുപ്പ്
നേരത്തെ അറസ്റ്റിലായ സമീറിനെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് ആദ്യം പൊലീസ് ശ്രമിച്ചിരുന്നതെങ്കിലും ജ്വല്ലറിയിലേക്ക് പ്രതിഷേധ മാർച്ച് ഉണ്ടായേക്കുമെന്ന സംശയത്തെ തുടർന്ന് പൊലീസ് മാത്രം എത്തി തെളിവെടുപ്പ് നടത്തുകയായിരുന്നു.
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പൊലീസ് തെളിവെടുപ്പ്. കുറ്റ്യാടിയിലെ ജ്വല്ലറി തുറന്നാണ് തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ മറ്റൊരു പ്രതി വടയം സ്വദേശി റംഷാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഗോൾഡ് പാലസിന്‍റെ കുറ്റ്യാടി ശാഖയിലാണ് കുറ്റ്യാടി എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്.
നിക്ഷേപതട്ടിപ്പ് പരാതികൾ ഉയർന്നതിനെ തുടർന്ന് പൊലീസ് കഴിഞ്ഞ ദിവസം ഈ ജ്വല്ലറി സീൽ ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായ സമീറിനെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് ആദ്യം പൊലീസ് ശ്രമിച്ചിരുന്നതെങ്കിലും ജ്വല്ലറിയിലേക്ക് പ്രതിഷേധ മാർച്ച് ഉണ്ടായേക്കുമെന്ന സംശയത്തെ തുടർന്ന് പൊലീസ് മാത്രം എത്തി തെളിവെടുപ്പ് നടത്തുകയായിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ സമീറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ജ്വല്ലറി പൊളിയാൻ കാരണം താൻ മാത്രമല്ലെന്നും മറ്റ് പങ്കാളികൾക്കും പങ്കുള്ളതായും സമീർ അന്വേഷണ സംഘംത്തിന് മൊഴി നൽകി. കുറ്റ്യാടിയിലെ ഒരു പങ്കാളി വൻ തോതിലുള്ല നിക്ഷേപം പിൻവലിച്ചത് തകർച്ചക്ക് വേഗം കൂട്ടിയെന്നും സമീർ മൊഴി നൽകി. സമീറിന്‍റെ മൊഴിയെ തുടർന്നാണ് നാദാപുരം പൊലീസ് വടയം സ്വദേശിയും കല്ലാച്ചി ബ്രാഞ്ച് മാനേജറുമായ റംഷാദിനെ അറസ്റ്റ് ചെയ്തത്.
അതേസമയം സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് സ്റ്റേഷനുകളിൽ പരാതി പ്രവാഹമാണ്. മൂന്ന് ജ്വല്ലറികളിലുമായി ഇതുവരെ 450 പരാതികൾ കിട്ടിയതായി അന്വേഷണ സംഘം അറിയിച്ചു. ഇതിൽ കുറ്റ്യാടി സ്റ്റേഷനിലാണ് കൂടുതൽ പരാതികൾ കിട്ടിയത്. 250 പേർ കുറ്റ്യാടി സ്റ്റേഷനിൽ പണവും സ്വർണവും നഷ്ടപ്പെട്ടാതയി പരാതി നൽകി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona