റെയില്‍വേ സ്റ്റേഷനില്‍ വീപ്പയിൽ നിന്ന് ദുർഗന്ധം, തുറന്നപ്പോൾ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം; അന്വേഷണം
30 വയസ് തോന്നിക്കുന്ന വെള്ളയും കറുപ്പും കുര്‍ത്തയണിഞ്ഞ യുവതിയുടെ മൃതദേഹമാണു വീപ്പയില്‍ കുത്തിയിറക്കിയ നിലയില്‍ കണ്ടെത്തിയത്
ബെംഗളുരു: ബെംഗളുരു യശ്വന്ത്പുര റെയില്‍വേ സ്റ്റേഷനില്‍ അജ്ഞാത യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് വീപ്പയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 30 വയസ് തോന്നിക്കുന്ന വെള്ളയും കറുപ്പും കുര്‍ത്തയണിഞ്ഞ യുവതിയുടെ മൃതദേഹമാണു വീപ്പയില്‍ കുത്തിയിറക്കിയ നിലയില്‍ കണ്ടെത്തിയത്. ശുചീകരണത്തിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ തൊഴിലാളികള്‍ ആര്‍ പി എഫിനെ വിവരം അറിയിക്കുകയായിരുന്നു. ബെംഗളുരു റൂറല്‍ റെയില്‍വേ പൊലീസ് കൊലപാതകത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം കർണാടകയിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ശിവമൊഗ ഐ എസ് റിക്രൂട്ട്മെന്‍റ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക റെയ്ഡ് എന്നതാണ്. ദക്ഷിണ കാനറ, ശിവമൊഗ, ദാവനഗരെ, ബെംഗളുരു എന്നീ ജില്ലകളിൽ ആറിടങ്ങളിലായാണ് എൻ ഐ എ റെയ്ഡ് നടത്തിയതെന്നാണ് വിവരം. ഐ എസുമായി ബന്ധപ്പെട്ട് സജീവപ്രവർത്തനം നടത്തിയ രണ്ട് പേരെ റെയ്ഡിനിടെ എൻ ഐ എ അറസ്റ്റ് ചെയ്തു എന്നും വിവരമുണ്ട്. കർണാടക സ്വദേശികളായ റിഷാൻ താജുദ്ദീൻ ഷെയ്ഖ്, ഹുസൈർ ഫർഹാൻ ബൈഗ് എന്നിവരാണ് പിടിയിലായതെന്നാണ് എൻ ഐ എ നൽകുന്ന വിവരം. ഇവരിൽ നിന്ന് നിരവധി ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തതായി എൻ ഐ എ പറയുന്നു. ഐ എസില്‍ നിന്ന് ക്രിപ്റ്റോ വാലറ്റുകൾ വഴിയാണ് ഇവർ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം കടത്തിയതെന്നും എൻ ഐ എ വിശദീകരിക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതിയായ മാസ് മുനീർ വഴി നിരവധി ആളുകളെ തീവ്രവാദപ്രവർത്തനത്തിലേക്ക് കൊണ്ടുവന്നതായും എൻ ഐ എ പറയുന്നു. കർണാടകയിലെ വിവിധ പ്രദേശങ്ങളിലായി വലിയ ആക്രമണങ്ങൾക്കാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്നും എൻ ഐ എ വ്യക്തമാക്കുന്നുണ്ട്.
ശിവമൊഗ ഐഎസ് റിക്രൂട്ട്മെന്‍റ് കേസ്: കര്‍ണാടകയില്‍ വ്യാപക റെയിഡുമായി എന്‍ഐഎ, 2 പേര്‍ പിടിയില്‍