പത്രികയിലെ ഒപ്പ് തന്‍റേതല്ലെന്ന് പിന്തുണച്ചയാള്‍ പറഞ്ഞതോടെ തളിയിൽ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയിരുന്നു. ഇതിന് പിന്നില്‍ സിപിഎമ്മിന്റെ ഭീഷണി ഉണ്ടായെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.

കണ്ണൂര്‍: കണ്ണൂര്‍ ആന്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചവരെ സിപിഎം ഭീഷണപ്പെടുത്തുന്നുവെന്ന ആരോപണത്തിന് തെളിവായി ശബ്ദരേഖ. കോൺഗ്രസ് സ്ഥാനാർത്ഥിയും നാമനിർദ്ദേശം ചെയ്തയാളും തമ്മിലെ സംഭാഷണമാണ് പുറത്ത് വന്നത്. 'ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമെന്ന് അമ്മയ്ക്ക് ഭയം ഉള്ളത് കൊണ്ടാണ് ഒപ്പ് തന്റേതല്ല എന്ന് തിരുത്തിയതെന്നാണ് പിന്തുണച്ചയാള്‍ ശബ്ദരേഖയില്‍ പറയുന്നത്.

ആന്തൂരില്‍ കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ വിമലും പിന്തുണച്ച പ്രമോദിന്‍റെയും സംഭാഷണമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമെന്ന് അമ്മയ്ക്ക് ഭയമാണെന്നും വീട്ടുകാർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതും കാണേണ്ടി വരില്ലേ എന്നും കോൺഗ്രസ് സ്ഥാനാർത്ഥിയോട് പിന്തുണച്ചയാള്‍ ചോദിക്കുന്നുണ്ട്. അതുകൊണ്ടാണ് പത്രികയില്‍ ഒപ്പ് തന്റേതല്ല എന്ന് തിരുത്തിയതെന്നും പ്രമോദ് പറയുന്നു. പത്രികയിലെ ഒപ്പ് തന്‍റേതല്ലെന്ന് പിന്തുണച്ചയാള്‍ പറഞ്ഞതോടെ തളിയിൽ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയിരുന്നു.