കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ മലയാളിയായ ബാങ്ക് ജീവനക്കാരൻ വെടിയേറ്റ് മരിച്ച് സംഭവത്തിൽ പ്രതികളുടെ പുതിയ സിസിടിവി ചിത്രങ്ങൾ പൊലീസ് പുറത്തു വിട്ടു. കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. പ്രതികൾ ഉപയോഗിച്ചത് പുതിയ സിം ആയിരുന്നു. ഇതിന്‍റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. ആക്രമികൾക്ക് പ്രാദേശിക സഹായമുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മോഷണ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് മുത്തൂറ്റ് ഫിനാൻസ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററായ സാജു സാമുവൽ കൊല്ലപ്പെട്ടത്. മുംബൈയിലെ റീജിയണൽ ഓഫീസിൽ ജോലി ചെയ്തിരുന്ന സാജുവിനെ ചില സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ നാസിക്കിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു. 

മുഖം മൂടി ധരിച്ച, ആയുധധാരികളായ ഏഴംഗ സംഘം ബാങ്കിലേക്ക് കടന്നതും ജീവനക്കാരിലാരോ സുരക്ഷ അലാം അമർത്തി. തുടർന്ന് മോഷ്ടാക്കൾ ജീവനക്കാരിൽ ചിലരെ മർദ്ദിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സാജുവിന് നേരെ വെടിയുതിർത്തത്. പരിക്കേറ്റ മറ്റൊരു മലയാളി കൈലാഷ് ജയൻ ചികിത്സയിലാണ്. മോഷ്ടിച്ച ബൈക്കുകളുമായാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

സിസിടിവി ദൃശ്യങ്ങളിൽ അക്രമികളുടെ മുഖം വ്യക്തമായി പതിഞ്ഞിരിന്നു. ഏഴംഗ മോഷണസംഘമാണ് കൃത്യം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് എത്തിച്ചേർന്നിരിക്കുന്ന നിഗമനം. മഹാരാഷ്ട്രക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. 

എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് നാസിക് പൊലീസ് കമ്മീഷണർ വിശ്വാസ് പാട്ടീൽ അറിയിച്ചു. പ്രദേശവാസികളുടെ സഹായം കൂടാതെ ഇത്തരമൊരു കൃത്യം നടത്താനാവില്ലെന്ന് പൊലീസ് പറയുന്നു. സാജുവിന്‍റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു.