മകള്‍ വീടിനകത്ത് കെട്ടി തൂങ്ങി എന്ന് മനസിലാക്കിയ ഉമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലായിരുന്ന പിതാവിനെ  വിളിച്ചു വരുത്തിയത്.

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് പൊയിൽക്കാവിൽ കുറിപ്പ് എഴുതി വെച്ച് പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ ഉമ്മയുടെ പിതാവ് അറസ്റ്റിൽ. പോക്സോ കേസ് ചുമത്തിയാണ് കാപ്പാട് സ്വദേശിയെ (62) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്ത്. പള്ളിക്കുനി സ്വദേശിയായ 19 കാരിയെ ഇക്കഴിഞ്ഞ 17-ാം തിയതി ശനിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂടാടി മലബാർ കോളജ് ഡിഗ്രി വിദ്യാർഥിനിയായിരുന്നു പെണ്‍കുട്ടി. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് പ്രതി മകളുടെ മകളെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. പെൺകുട്ടിയുടെ മാതാവിനെ കൂടി ചോദ്യം ചെയ്തതോടെയാണ് 62 കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകള്‍ വീടിനകത്ത് കെട്ടി തൂങ്ങി എന്ന് മനസിലാക്കിയ ഉമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലായിരുന്ന പിതാവിനെ വിളിച്ചു വരുത്തിയത്.

അബൂബക്കര്‍ വീട്ടിലെത്തി വാതിൽ ചവിട്ടി തുറന്ന് റിഫയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെന്നാണ് ഉമ്മയുടെ വിശദീകരണം. അവിടെ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു. റിഫ എഴുതിയ ആത്മഹത്യ കുറിപ്പ് പെൺകുട്ടിയുടെ ഉമ്മയുടെ പിതാവ് എടുത്തു മാറ്റി എന്ന വിവരത്തെ തുടർന്നാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്.

അങ്ങനെ ഒരു കുറിപ്പില്ല എന്നാണ് അവർ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ അന്വേഷണത്തില്‍ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു. ആത്മഹത്യ കുറിപ്പിലെ വിവരങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് വന്നത്. കൊയിലാണ്ടി സി.ഐ എൻ സുനിൽ കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ആത്മഹത്യ കുറിപ്പിൽ എഴുതിയത്...

'ഉമ്മ ,വാപ്പി ഇന്നോട് പൊറുക്കണം. ഞാൻ ഇന്‍റെ ഭാഗത്തു നിന്നു വന്ന എല്ലാറ്റിനം ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ല ട്ടോ, അസ്സലാം മലൈക്കും, ഉമ്മ ഒരു കാര്യം കൂടി ഉമ്മാന്‍റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും, ഇഷ്ടമുള്ള ആള്, ഓരോട്, ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്, ഒന്നും അറിയിക്കാണ്ട് എല്ലൊ സഹിച്ച് ഇനി ആവ്ത്തില്ല അതൊണ്ട് ആണ് ഉമ്മ'. ഇത്രയും എഴുതി വെച്ചാണ് റിഫ ജീവനൊടുക്കിയത്.

പത്തൊമ്പതുകാരിയുടെ ആത്മഹത്യയില്‍ മുത്തച്ഛന്‍ അറസ്റ്റില്‍ | FIR 24 Dec 2022

Read More :  മയക്കുമരുന്ന്, ആഢംബര ജീവിതം, എല്ലാത്തിനും പണം വേണം; പട്ടാപ്പകല്‍ മോഷണത്തിനിറങ്ങിയ യുവാവ് പിടിയില്‍

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)