അഞ്ച് ചന്ദനക്കഷണങ്ങളും രണ്ട് ചാക്കില്‍ ചന്ദന ചീളുകളുമാണ് മണിയന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്ന് വനംവകുപ്പ്.

തിരുവനന്തപുരം: പരുത്തിപ്പള്ളിയില്‍ 40 കിലോ ചന്ദനം വീട്ടില്‍ സൂക്ഷിച്ചയാള്‍ പിടിയില്‍. പൂവാര്‍ ഉച്ചക്കട സ്വദേശി മണിയനാണ് വനംവകുപ്പിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരുത്തിപ്പള്ളി വനം റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ മണിയന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ചാക്കുകളില്‍ സൂക്ഷിച്ച നിലയായിരുന്നു ചന്ദനം. 

അഞ്ച് ചന്ദനക്കഷണങ്ങളും രണ്ട് ചാക്കില്‍ ചന്ദന ചീളുകളുമാണ് മണിയന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്ത് എത്തുമ്പോഴും ചന്ദന മരം ചീളുകളാക്കി മാറ്റുകയായിരുന്നു മണിയനെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എവിടെ നിന്നാണ് ചന്ദനം കിട്ടിയതെന്നോ ആര്‍ക്കാണ് കൊടുക്കുന്നതെന്നോ വ്യക്തമായ ഉത്തരം മണിയന്‍ നല്‍കിയിട്ടില്ല. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറയുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചന്ദനം മുറിക്കാന്‍ ഉപയോഗിച്ച കത്തി, കൈവാള്‍ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


മഞ്ചേശ്വരം എസ്ഐക്ക് നേരെ ആക്രമണം; പ്രതികളെ തിരിച്ചറിഞ്ഞു

കാസര്‍ഗോഡ്: ഉപ്പള ഹിദായത്ത് നഗറില്‍ മഞ്ചേശ്വരം എസ്ഐ പി. അനൂപിന് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം.
ഇന്നലെ പുലര്‍ച്ചെ ഒരു മണിക്ക് പട്രോളിംഗിനിടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അഞ്ചംഗ സംഘത്തെ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും എസ്ഐയെ സംഘം ആക്രമിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ എസ്ഐയുടെ വലത് കൈക്ക് പരിക്കേറ്റു. അക്രമത്തിന് ശേഷം സംഘം ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ഒരു കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു. അക്രമി സംഘത്തിലുണ്ടായിരുന്ന അഫ്സല്‍, റഷീദ്, സത്താര്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘാംഗങ്ങളെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു. 

കൊല്ലത്തും എറണാകുളത്തും വന്‍ ലഹരിമരുന്നു വേട്ട; എംഡിഎംഎയും കഞ്ചാവും സിറിഞ്ചുകളും പിടികൂടി

YouTube video player