തെരുവ് നായ്ക്കളെ സംരക്ഷിച്ചതിന് 53 കാരന് ക്രൂര മർദ്ദനം, ആശുപത്രിക്കിടക്കയിലും നായകളെ ഓർത്ത് മൊണ്ടാൽ
ദിവസങ്ങളോളം ആഹാരം കിട്ടാതായ നായകൾ അവരുടെ തന്നെ മലം കഴിക്കുന്ന അവസ്ഥയിലെത്തിയിരുന്നുവെന്നും ഇത് കണ്ട് താൻ ഞെട്ടിപ്പോയെന്നും നായകൾക്ക് ആഹാരം നൽകാനെത്തിയ മീനാക്ഷി പാണ്ഡെ...
കൊൽക്കത്ത: ദിവസങ്ങൾക്ക് മുമ്പാണ് 53 കാരനായ രജത് മൊണ്ടാലിനെ അയൽവാസികൾ ചേർന്ന് ആക്രമിച്ചത്. ഇതിനുള്ള കാരണം അയാൾ കള്ളനായതോ അക്രമിയായതോ അല്ല, പകരം തെരുവിൽ അലഞ്ഞുതിരിയുന്ന നായകൾക്ക് അത്താണിയാവുകയും ആഹാരം നൽകുകയും ചെയ്തതാണ്. ലോക്ഡൗൺ സമയത്ത് ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്ന് ചാവാറാ. തെരുവുനായകളെ പാർപ്പിക്കാൻ ഇടം കണ്ടെത്തുകയും അവയ്ക്ക് ആഹാരം നൽകുകയും ചെയ്തത് മൊണ്ടാലാണ്. ഇതിൽ ക്ഷുഭിതരായ അയലവാസികൾ ഇയാളെ കയ്യിൽ കിട്ടിയ ആയുധങ്ങൾകൊണ്ട് ആക്രമിച്ചു. ഇതോടെ മൊണ്ടാൽ ആശുപത്രിയിലായി.
മൂന്നാഴ്ച മൊണ്ടാൽ ആശുപത്രിയിലായതോടെ നായകൾ പട്ടിണിയിലായി. ഇതുസംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യ നൽകിയ റിപ്പോർട്ട് കണ്ട് മൃഗസ്നേഹിയായ മീനാക്ഷി പാണ്ഡെ നായകളുടെ സംരക്ഷണം ഏറ്റെടുത്തു. അവർക്ക് ആഹാരം നൽകി. ഒന്നര വർഷമായി സൊനാർപൂരിലെ അരപഞ്ചിലാണ് മൊണ്ടാൽ കഴിയുന്നത്.
ദിവസങ്ങളോളം ആഹാരം കിട്ടാതായ നായകൾ അവരുടെ തന്നെ മലം കഴിക്കുന്ന അവസ്ഥയിലെത്തിയിരുന്നുവെന്നും ഇത് കണ്ട് താൻ ഞെട്ടിപ്പോയെന്നും നായകൾക്ക് ആഹാരം നൽകാനെത്തിയ മീനാക്ഷി പാണ്ഡെ പറഞ്ഞു. ഞായറാഴ്ച ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ മൊണ്ടാൽ പൊലീസിൽ പരാതി നൽകി. ഇതാദ്യമായല്ല താൻ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതെന്നും സമാന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും മൊണ്ടാൽ പറഞ്ഞു.