പണത്തെ ചൊല്ലി തര്‍ക്കം; 35 കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു, മൃതദേഹം കഷണങ്ങളാക്കാന്‍ കത്തി വാങ്ങി
രേഖയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് മറവ് ചെയ്യാന്‍ മന്‍പ്രീത് പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ദില്ലി: ദില്ലിയെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഒരുമിച്ച് ജീവിക്കുന്നതിനിടയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേശ് നഗറില്‍ താമസക്കുന്ന രേഖ റാണി (35) യാണ് കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ഇവരുടെ ലിവിംഗ് ടുഗദര്‍ പങ്കാളിയായ മന്‍പ്രീത് സിങ് എന്നയാളെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മന്‍പ്രീത് രേഖയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.
രേഖയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് മറവ് ചെയ്യാന്‍ മന്‍പ്രീത് പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഭാര്യയും രണ്ട് കുട്ടികളുമുള്ള മന്‍പ്രീത് കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി രേഖാ റാണിക്കൊപ്പം ഗണേശ് നഗറില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ പണത്തെച്ചൊല്ലി പ്രശ്നങ്ങളുണ്ടായി. ഇതോടെയാണ് മന്‍പ്രീത് രേഖയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതി രേഖയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിനായി മന്‍പ്രീത് മൂര്‍ച്ചയുള്ള പുതിയ കത്തി വാങ്ങിയതായി പൊലീസ് കണ്ടെത്തി.
രേഖയെ കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതിനായാണ് പുതിയ കത്തി വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. രേഖയുടെ മുഖത്തും കഴുത്തിലും കത്തി ഉപയോഗിച്ച് കുത്തിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. അടുത്തിടെ സമാനമായ കൊലപാതകം പഞ്ചാബില്‍ നടന്നിരുന്നു. പഞ്ചാബിലെ ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് മന്‍പ്രീത് കൊലപാതകം നടത്തിയതെന്നാണ് സൂചന.
രേഖ റാണിയും പതിനാറുവയസുകാരിയാ മകളും താമസിച്ചിരുന്ന ഫ്ലാറ്റിലാണ് കൊലപാതകം നടന്നിരിക്കുന്നത്. പെണ്‍കുട്ടിക്ക് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കി കിടത്തിയായിരുന്നു പ്രതി കൃത്യം നടത്തിയത്. രാവിലെ മയക്കമുണര്‍ന്ന മകളാണ് അമ്മ കൊല്ലപ്പെട്ട നിലയില്‍ ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയും പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പൊലീസ് അന്വേഷണത്തിലാണ് മന്‍പ്രീത് പിടിയിലാകുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മന്‍പ്രീത് 2015ല്‍ ആണ് രേഖയുമായി അടുക്കുന്നത്. അന്ന് മുതല്‍ ഇയാള്‍ ഇവര്‍ക്കൊപ്പമാണ് താമസമെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ മകളുടെ പരാതിയിൽ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് മന്‍പ്രീതിനെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More : ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ബോംബ് സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു