ഇയാള്‍ അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് കൊലപാതകം. 

ദീബ്രുഗഡ്: അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് അസമില്‍ യുവാവിനെ ആള്‍കൂട്ടം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. 35കാരനായ സുനില്‍ തന്തി എന്നയാളാണ് കൊല്ലപ്പെട്ടത്. മര്‍ദിച്ച് അവശനാക്കിയ ശേഷം തീകൊളുത്തുകയായിരുന്നു. 
ദീബ്രുഗഡിലെ റോമോരിയയിലെ തേയില എസ്റ്റേറ്റില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. തൊഴിലാളികളാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇയാള്‍ അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് കൊലപാതകം. ധലാജന്‍ ടീ എസ്റ്റേറ്റിലെ അഞ്ചുവയസ്സുള്ള കുട്ടിയെ ഇയാള്‍ കൊലപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സംഭവത്തിനു പിന്നാലെ പ്രകോപിതരായ നാട്ടുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. ആറ് കിലോമീറ്റര്‍ ഇയാളെ ഓടിച്ച് പിടികൂടിയ ശേഷം തീയിട്ട് കൊല്ലുകയായിരുന്നു. വയലില്‍വച്ചാണ് യുവാവിനെ കത്തിച്ചത്. പ്രദേശത്ത് സിആര്‍പിഎഫിനെ വിന്യസിച്ച് സാഹചര്യം നിയന്ത്രണ വിധേയമാക്കി. മരിച്ച കുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കൊല്ലപ്പെട്ട യുവാവ് മാനസികാസ്ഥ്യമുള്ളയാളാണെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു; അച്ഛനും മകളും അറസ്റ്റില്‍

എടക്കര: രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. കാരപ്പുറം വടക്കന്‍ അയ്യൂബ് (56), മകള്‍ ഫസ്‌നി മോള്‍ എന്നിവരെയാണ് വയനാട് റിസോര്‍ട്ടില്‍ നിന്ന് എടക്കര പൊലീസ് പിടികൂടിയത്. സാജിത എന്ന യുവതിക്കാണ് മാരകമായി പരിക്കേറ്റത്.

നിലമ്പൂര്‍ ഒന്നാം ക്ലാസ് കോടതിയുടെ ഉത്തരവുമായി ഭര്‍ത്താവിന്റെ വീട്ടില്‍ കയറി താമസിച്ച സാജിതയെ ഇരുവരും ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 26നായിരുന്നു സംഭവം. ആക്രമിച്ച ശേഷം ഇരുവരും ഒളിവില്‍ പോയി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജറാക്കി. രണ്ടു ദിവസത്തെ തെളിവെടുപ്പിനായി പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങി.